Site icon Janayugom Online

സന്ന്യാസിയും സന്ന്യാസിനിയും പറയുന്നു കൂടുതല്‍ ഹിന്ദു കുട്ടികളെ ജനിപ്പിക്കണം

 

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുന്നതിനായി കൂടുതല്‍ കുട്ടികളെ ജനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് സംഘ്പരിവാര്‍‍. അഖില ഭാരത സന്ത് പരീഷദ് നേതാവ് യതി നരസിംഹാനന്ദയും വിശ്വഹിന്ദ് പരിഷത്ത് നേതാവ് സാധ്വി ഋതംബരയുമാണ് ഹിന്ദുക്കള്‍ക്കായി രാഷ്ട്രനിര്‍മ്മാണ സൂത്രം ചൊല്ലിയിരിക്കുന്നത്.

ഇന്ത്യ മുസ്‌ലിം രാഷ്ട്രമാവാതിരിക്കാന്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നാണ് നരസിംഹാനന്ദയുടെ പ്രസ്താവന. മുസ്‌ലിങ്ങളെ വംശഹത്യ ചെയ്യണമെന്ന് കഴിഞ്ഞ വര്‍ഷം ആഹ്വാനം ചെയ്ത സംഘ്പരിവാര്‍ നേതാവാണ് ഇയാള്‍. വിവാദമായ അന്നത്തെ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇപ്പോള്‍ ഉന്നാവിലെ മുബാറക്പുരില്‍ നടന്ന ഭാരത സന്ത് പരീഷദ് ധര്‍മ്മ സന്‍സാദില്‍ ഹിന്ദുകുട്ടികളെ പെരുപ്പിക്കണമെന്ന് ഉപദേശിച്ചിരിക്കുന്നത്.

 

യതി നരസിംഹാനന്ദ

ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള ഒരു രാജ്യമാണ് ഇന്ത്യ. എന്നാല്‍, ന്യൂനപക്ഷമായ മുസ്‌ലിങ്ങള്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിച്ച് അവരുടെ ജനസംഖ്യവര്‍ധിപ്പിക്കുകയാണെന്ന് നരസിംഹാനന്ദ പറഞ്ഞു. രണ്ട് കുട്ടികളെ മാത്രം പ്രസവിക്കാന്‍ പൗരന്മാരോട് ആവശ്യപ്പെടുന്ന ഒരു നിയമം നമ്മുടെ രാജ്യത്തില്ലെന്നും ഇയാള്‍ പരിതപിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി സന്ന്യാസിമാരും ഹൈന്ദവപുരോഹിതരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഒരു മതത്തിനെതിയെും ജാതിക്കെതിരെയും പ്രകോപനപരമായ പരാമര്‍ശങ്ങള്‍ സമ്മേളനത്തില്‍ നിന്നുണ്ടാകരുതെന്ന് പൊലീസിന്റെ കര്‍ശന നിര്‍ദ്ദേശം ഉണ്ടായിരുന്നുവെങ്കിലും നരസിംഹാനന്ദ, മുസ്‌ലിം വിരുദ്ധ പ്രസംഗം നടത്തുകയായിരുന്നു.

അതേസമയം, ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുവാന്‍ ഓരോ ഹിന്ദുവും നാല് കുട്ടികളെ വീതം ജനിപ്പിക്കണമെന്നും അതില്‍ രണ്ടുപേരെ വീതം നാടിന് നല്‍കണം എന്നുമാണ് സാധ്വി ഋതംബരയുടെ ആഹ്വാനം. നാം രണ്ട്, നമുക്ക് രണ്ട്; ഇതാണ് ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാട്. അത് മാറ്റി നാല് കുട്ടികളെ വീതം ജനിപ്പിക്കാന്‍ ഹിന്ദു തയ്യാറാവണം. അതില്‍ രണ്ട് പേരെ നിങ്ങള്‍ക്ക് വളര്‍ത്താം. രണ്ടുപേരെ നാടിന് നല്‍കണം. അങ്ങനെയെങ്കില്‍ ഇന്ത്യ എത്രയും വേഗം ഹിന്ദു രാഷ്ട്രമായി മാറും. ഋതംബര പറഞ്ഞു. രാം മഹോത്സവത്തിന്റെ ഭാഗമായി ഡല്‍ഹി നിരാല നഗറില്‍ നടന്ന പരിപാടിക്കിടെയായിരുന്നു സാധ്വിയുടെ ആഹ്വാനം. ഏക സിവില്‍ കോഡ് നയം ഇന്ത്യയില്‍ അതിവേഗം നടപ്പാക്കണമെന്നും അങ്ങനെയാണെങ്കില്‍ ജനസംഖ്യയില്‍ അസന്തുലിതാവസ്ഥ ഉണ്ടാവില്ലെന്നും സ്വാധി പറയുന്നു.

 

സാധ്വി ഋതംബര

 

സംഘ്പരിവാര്‍ അനുകൂലികളായ ഹൈന്ദവ സന്ന്യാസിമാര്‍ രാജ്യത്തുടനീളം മുസ്‌ലിങ്ങള്‍ക്കെതിരെ പടിയൊരുക്കത്തിനുള്ള ആഹ്വാനങ്ങള്‍ ഈവിധം തുടരുകയാണ്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് രൂപീകരിച്ച ഹിന്ദു യുവവാഹിനി നേരത്തെ പ്രതിജ്ഞയെടുത്തിരുന്നു. ആവശ്യമെങ്കില്‍ ജീവന്‍ ബലിനല്‍കിയും ഹിന്ദുരാഷ്ട്രം സ്ഥാപിക്കുമെന്നായിരുന്നു ഇവരുടെ പ്രഖ്യാപനം. ഹിന്ദുരാഷ്ട്രത്തിനാ.യി പോരാടുകയും കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുമെന്ന വിവാദ പ്രതിജ്ഞയായിരുന്നു അത്. ഇതിനെതിരെ പൊലീസ് നടപടിയില്ലാതിരുന്നത് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.

 

 

Eng­lish Sum­ma­ry: Sad­hvi Ritham­bara and Yati Narasimhanand asks Hin­du cou­ples to Pro­duce four Kids each ded­i­cate two to Nation

Exit mobile version