Site icon Janayugom Online

വിദ്യാഭ്യാസ രംഗത്ത് ഹൈന്ദവവല്‍ക്കരണം ശക്തം

രാജ്യത്തെ സര്‍വകലാശാലകളില്‍ ഹിന്ദുമതത്തെയും അനുബന്ധ പഠനത്തെയും കുറിച്ചുള്ള കോഴ്സുകള്‍ക്ക് പ്രധാന്യം വര്‍ധിക്കുന്നു.
കാണ്‍പൂരിലെ ഛത്രപതി ഷാഹുജി മഹാരാജ് സര്‍വകലാശാല കര്‍മ്മകാണ്ഡം എന്ന വിഷയത്തില്‍ മൂന്നു കോഴ്സുകളും ജോതിര്‍ വിഗ്യാന്‍ അഥവ ജ്യോതി ശാസ്ത്രത്തില്‍ ബിരുദാനന്തരം കോഴ്സും ആരംഭിച്ചതിന് തൊട്ടു പിന്നാലെ പല സര്‍വകലാശാലകളും ഇതേ പാത പിന്തുടരുകയാണെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ഗോരഖ്പൂര്‍, ലഖ്നൗ, ഡല്‍ഹി സര്‍വകലാശാലകളും ഷാഹുജി മാതൃക പിന്തുടര്‍ന്ന് ഹിന്ദുമതത്തെയും അനുബന്ധ വിഷയങ്ങളും പഠന വിധേയമാക്കാന്‍ തീരുമാനിച്ചു. ഡല്‍ഹി സര്‍വകലാശാല പുതിയതായി സ്ഥാപിച്ച സെന്റര്‍ ഫോര്‍ ഹിന്ദു സ്റ്റഡീസിന് കീഴിലാണ് ഹിന്ദുമതത്തെക്കുറിച്ചുള്ള പഠനം ആരംഭിക്കുന്നത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ കോഴ്സ് തുടങ്ങാനാണ് സര്‍വകലാശാല നിശ്ചയിച്ചിരിക്കുന്നത്.

കര്‍മ്മകാണ്ഡം എന്ന കോഴ്സില്‍ ആചാരാനുഷ്ടാനം എന്ന വിഷയമാണ് പ്രതിപാദിക്കുന്നത്. ദക്ഷിണയ്ക്ക് പകരമായി ബ്രാഹ്മണര്‍ നടത്തുന്ന ഭൗതിക അനുഷ്ഠാനവും യാഗങ്ങളുമാണ് കര്‍മ്മകാണ്ഡ‍ം വിദ്യാര്‍ത്ഥികള്‍ക്ക് പ്രദാനം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ 29 വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയ ഈ കോഴ്സില്‍ കുടുതല്‍ പേര്‍ പ്രവേശനം നേടാന്‍ വരുന്നുണ്ടെന്നാണ് സര്‍വകലാശാല നല്‍കുന്ന വിശദീകരണം. വിദ്യാര്‍ത്ഥികളുടെ ആവശ്യം പരിഗണിച്ച് അടുത്ത സെഷനില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുന്ന കാര്യം ആലോചിക്കുകയാണെന്ന് ഷാഹുജി സര്‍വകലാശാല ഫാക്കല്‍റ്റി അംഗമായ വിശാല്‍ ശര്‍മ്മ പറഞ്ഞു. 

വ്യക്തിപരമായ താല്‍പര്യം കൊണ്ടാണ് പലരും കോഴ്സില്‍ ചേര്‍ന്നത്. വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരും കോഴ്സില്‍ ചേര്‍ന്നിട്ടുണ്ടെന്നും തൊഴില്‍ ലക്ഷ്യമാക്കിയല്ല പലരും പഠനം നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2022ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ആണ് ഹിന്ദു മതത്തെയും അനുബന്ധ വിഷയങ്ങളെയും ഉള്‍പ്പെടുത്തി സര്‍വകലാശാലകള്‍ സിലബസ് പരിഷ്കരിച്ചത്. ഹൈന്ദവവല്‍ക്കരണം നാനതുറകളില്‍ വ്യാപിപ്പിച്ച് രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം ഏകമത കേന്ദ്രീകൃതമാക്കാനുള്ള നീക്കമാണ് മോഡി സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷവും വിദ്യാഭ്യാസ വിദഗ്ധരും ആശങ്ക പ്രകടിപ്പിച്ചു. 

Eng­lish Summary:Hinduization is strong in the field of education
You may also like this video

Exit mobile version