ചേരാനെല്ലൂർ കണ്ടെയ്നർ ടെർമിനൽ റോഡിൽ അപകടത്തിൽപ്പെട്ട് ചോര വാർന്ന് രണ്ടു മണിക്കൂറോളം റോഡിൽ കിടന്ന കുതിര ചത്തു. മൃഗത്തെ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് കുതിര സവാരി നടത്തിയ ഫത്തഹുദീൻ എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു.
ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് കാറിടിച്ച് അപകടമുണ്ടായത്. കാലിന് ഗുരുതരമായി പരിക്കേറ്റ കുതിരയെ ഏറെ വൈകിയാണ് മണ്ണുത്തിയിലെ വെറ്ററിനറി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ, അങ്കമാലിയിലെത്തിയപ്പോൾ കുതിര ചത്തു.
അപകടത്തിൽ കാറിൻ്റെ മുൻഭാഗം തകരുകയും, കാറോടിച്ചയാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഏകദേശം 65,000 രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. റിഫ്ലക്ടറുകൾ പോലുമില്ലാതെ നിയമം ലംഘിച്ച് രാത്രിയിൽ കുതിരയുമായി സഞ്ചരിച്ചതിനാണ് ഫത്തഹുദീനെതിരെ കേസെടുത്തതെന്ന് ചേരാനെല്ലൂർ പൊലീസ് അറിയിച്ചു.

