Site iconSite icon Janayugom Online

കോഴിക്കോട് കാണാതായ വീട്ടമ്മയുടെ മൃതദേഹം നാടുകാണി ചുരത്തില്‍  ; കൊലപ്പെടുത്തിയത് ആഭരണം കവരാന്‍

കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ നിന്ന് ഒരാഴ്ച മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം നാടുകാണി ചുരത്തിലെ കൊക്കയില്‍ നിന്നും കണ്ടെടുത്തു. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായി. പൈങ്ങോട്ടുപുറം പറച്ചേരി പൊറ്റയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ് വടക്കേരിപൊയില്‍ സൈനബ(57)യുടെ മൃതദേഹമാണ് കേരള അതിര്‍ത്തിക്ക് അരക്കിലോമീറ്റര്‍ അകലെ തമിഴ്‌നാടിന്റെ ഗണപതിക്കല്ല് വനമേഖലയില്‍ നിന്നും കണ്ടെടുത്തത്. അന്തര്‍ സംസ്ഥാന പാതയായ കെഎജി റോഡില്‍ നിന്നും 40 മീറ്ററോളം ദൂരത്ത് കൊക്കയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ മലപ്പുറം താനൂർ സ്വദേശി സമദ് (52) നെയാണ് കസബ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
ഏഴാം തീയതി വൈകുന്നേരം മുതല്‍ സൈനബയെ കാണാതായിരുന്നു. കുറ്റിക്കാട്ടൂരിൽ നിന്നും രാവിലെ കോഴിക്കോട് പുതിയ സ്റ്റാന്റിന് സമീപമുള്ള പർദ്ദ ഷോപ്പിലേക്ക് ഇറങ്ങിയതാണ്. വൈകുന്നേരം അഞ്ചുമണിയോടെ ജോലികഴിഞ്ഞ് പുറത്തിറങ്ങിയ ഇവർ വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് ഭർത്താവ് ജയിംസ് എന്ന മുഹമ്മദലി കോഴിക്കോട് കസബ പൊലീസിൽ പരാതി നൽകി. എട്ടിനാണ് പരാതി നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.
സൗഹൃദമുണ്ടായിരുന്ന സൈനബയെ ഫോണിൽ ബന്ധപ്പെടുകയും കാറിൽ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് സമദ് പൊലീസിന് മൊഴി നൽകി. ഗൂഡല്ലൂർ സ്വദേശിയായ സുലൈമാന്റെ സഹായത്തോടെയാണ് കൃത്യം നടത്തിയതെന്നും പ്രതിയുടെ മൊഴിയിലുണ്ട്. പുതിയ സ്റ്റാന്റ് പരിസരത്ത് നിന്നും കാറിൽ കയറ്റി മുക്കത്തിന് സമീപം വച്ച് കഴുത്തിൽ ഷാൾ മുറുക്കി കൊന്ന ശേഷം മൃതദേഹംനാടുകാണി ചുരത്തിന് താഴെ കൊണ്ടിടുകയായിരുന്നുവെന്നാണ് മൊഴി. സൈനബയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുക്കാനാണ് കൊല നടത്തിയതെന്നും ഇയാൾ പറഞ്ഞു. കവർന്ന ആഭരണങ്ങൾ വില്പപന നടത്തുകയും പണം വീതിച്ചെടുക്കുകയും ചെയ്തു. ബാഗിലുണ്ടായിരുന്ന പണവും വീതിച്ചെടുത്തു.
കസബ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് ബി കൈലാസ് നാഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാവിലെ ഒമ്പത് മണിക്ക് പ്രതിയുമായി സ്ഥലത്തെത്തി, തമിഴ്‌നാട് വനം-പൊലീസ് സേനകളും അഗ്നിശമന സേനാംഗങ്ങളും സംയുക്തമായി തിരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെടുത്തത്. പന്ത്രണ്ടരയോടെ മൃതദേഹം വനത്തിന് പുറത്തെത്തിച്ച് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് പോസ്റ്റ്മാേര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഫോറന്‍സിക് വിഭാഗവും സ്ഥലത്ത് എത്തി പരിശോധനകള്‍ നടത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കിയശേഷം കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്തുമെന്ന് കസബ സിഐ അറിയിച്ചു.
Eng­lish Sum­ma­ry: house­wife stran­gled and thrown into nadukani pass
You may also like this video
Exit mobile version