Site icon Janayugom Online

ഒഡിഷ ദുരന്തം: മാനുഷിക പിഴവോ സാങ്കേതിക പിഴവോ? വ്യക്തതയില്ലാതെ റെയില്‍വേ

ഒഡിഷയിലെ ബാലാസോറില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം സംബന്ധിച്ച്‌ പല കാര്യങ്ങളും ദുരൂഹം. ലോക്കോ പൈലറ്റിനോ, സ്റ്റേഷൻ മാസ്റ്റര്‍ക്കോ വീഴ്ച സംഭവിച്ചോ, സാങ്കേതികമായ മറ്റെന്തെങ്കിലും പിഴവ് സംഭവിച്ചോ എന്നത് വ്യക്തമല്ല. ഇവയില്‍ വ്യക്തത വരുത്താന്‍ റെയില്‍വേ മന്ത്രാലയമോ കേന്ദ്രസര്‍ക്കാരോ ഇതുവരെ തയ്യാറായിട്ടില്ല. ഏതെങ്കിലും രീതിയില്‍ തീവണ്ടി പാളം തെറ്റിയ വിവരം കൈമാറാൻ കഴിഞ്ഞിരുന്നെങ്കില്‍ മൂന്നാമത്തെ വണ്ടിയുടെ കൂട്ടിയിടി ഒഴിവാക്കാൻ സാധിക്കുമായിരുന്നു എന്നാണ് വിലയിരുത്തല്‍.

ഇത്തരം അവസരങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിന് റെയില്‍വേയില്‍ കൃത്യമായ രീതികളുണ്ട്. സ്റ്റേഷൻ മാസ്റ്റര്‍ അപകടവിവരം അറിഞ്ഞിരുന്നെങ്കില്‍ രണ്ടാമതൊരു അപകടം ഉണ്ടാകുന്നത് തടയാമായിരുന്നു. ആദ്യത്തെ അപകടം കഴിഞ്ഞ് എത്ര സമയത്തിന് ശേഷമാണ് കൂട്ടിയിടി ഉണ്ടായതെന്നതിലും റെയില്‍വേ കൃത്യമായ മറുപടി നല്‍കിയിട്ടില്ല. മണിക്കൂറില്‍ 130 കിലോമീറ്ററിലധികം വേഗത്തില്‍ സഞ്ചരിക്കുന്ന തീവണ്ടികളുള്ള റൂട്ടുകളില്‍ ഓട്ടോമേറ്റഡ് സിഗ്നലിങ് സംവിധാനം ആവശ്യമാണ്. ഇത്തരത്തിലുള്ള സംവിധാനം നിലവിലുണ്ടെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നു.

അപകടസാഹചര്യങ്ങളില്‍ റെയില്‍വേ ലൈൻ തടസപ്പെടുന്ന സ്ഥിതിയുണ്ടായാല്‍ ഉടൻ തന്നെ സിഗ്നല്‍ ഡൗണ്‍ ആകും. കോറമണ്ഡല്‍ എക്സ്പ്രസ് പാളം തെറ്റിയ ശേഷമാണ് ഗുഡ്സ് ട്രെയിനില്‍ ഇടിച്ചതെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിലും വ്യക്തതയില്ല. റെയില്‍വേ വിരുദ്ധമായ വാര്‍ത്തകളാണ് പുറത്തുവിട്ടത്. പാളം തെറ്റി തൊട്ടടുത്ത ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനില്‍ ഇടിച്ചുവെന്നാണ് അവസാന വിശദീകരണം. എന്നാല്‍ കോറമണ്ഡല്‍ എക്സ്പ്രസ് ലൂപ്പ് ലൈനില്‍ കിടന്ന ഗുഡ്സ് ട്രെയിനില്‍ നേരിട്ട് ഇടിച്ചതാണെന്ന സംശയം വിദഗ്ധര്‍ ഉന്നയിക്കുന്നു. ഗുഡ്സ് ട്രെയിനിന് മുകളിലാണ് കോറമണ്ഡല്‍ എക്സ്പ്രസിന്റെ എൻജിൻ കിടക്കുന്നത് എന്നതാണ് ഈ സംശയത്തിന് നിദാനം.

Eng­lish Summary:how the odisha tragedy
You may also like this video

Exit mobile version