Site iconSite icon Janayugom Online

കോട്ടയത്ത് വൻ ഹാൻസ് വേട്ട; ആസാം സ്വദേശികള്‍ പിടിയില്‍

കോട്ടയത്ത് വൻ ഹാൻസ് വേട്ട, 3750 പായ്ക്കറ്റ് ഹാൻസുമായി രണ്ട് ആസ്സാം സ്വദേശികൾ പിടിയിൽ. നിരോധിത പുകയില ഉൽപ്പന്നമായ 3,750 പാക്കറ്റ് ഹാൻസുമായി അസ്സാം സ്വദേശികളായ രണ്ടുപേർ കോട്ടയം നർക്കോട്ടിക്സ് സെല്ലിൻ്റെ പിടിയിലായി. ഇവർ താമസിച്ചിരുന്ന കോട്ടയം കുമാരനല്ലൂർ മില്ലേനിയം ലക്ഷം വീട് കോളനിയിലെ വാടക വീട്ടിൽ നിന്നാണ് ഹാൻസ് ശേഖരം കണ്ടെത്തിയത്. നിരോധിത പുകയില ഉൽപന്നമായ ഹാൻസ് വൻ തോതിൽ കടത്തി കൊണ്ടുവന്ന് ആവശ്യക്കാർക്ക് രഹസ്യമായി വില്പന നടത്തിവന്ന സംഘത്തിലെ രണ്ടുപേരാണ് പിടിയിലായത്. കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനയായ ഡാൻസാഫും, കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.

അസ്സാമിലെ സോനിത്പൂർ ജില്ല സ്വദേശികളായ അമീർ അലി, ജാബിർ ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്. വിപണിയിൽ രണ്ട് ലക്ഷം രൂപയോളം വില വരുന്ന 3750 പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് ഇവർ താമസിച്ചിരുന്ന കുമാരനല്ലൂർ മില്ലേനിയം കോളനിയിലെ വാടകവീട്ടിൽ നിന്നും കണ്ടെത്തിയത്. ആസ്സാമിൽ നിന്ന് അടക്കം ഹാൻസ് കൊണ്ട് വന്ന് ഇവ ചില്ലറ വിൽപ്പനക്കാർക്ക് നൽകിയാണ് പണം സമ്പാദിച്ചിരുന്നത്.ഡാൻസാഫ് സംഘാംഗങ്ങൾക്കൊപ്പം എസ് ഐ അനുരാജ്, ഷൈജു രാഘവൻ, എഎസ്ഐ സന്തോഷ് ഗിരി പ്രസാദ്, സിബിച്ചൻ, ലിജു തുടങ്ങിയവർ റെയ്ഡിന് നേതൃത്വം നൽകി. 

Exit mobile version