Site icon Janayugom Online

മനുഷ്യരെ അനാവശ്യമായി അഴിക്കുള്ളിലാക്കരുത് : സുപ്രീം കോടതി

മനുഷ്യരെ അനാവശ്യമായി അഴികള്‍ക്കുള്ളില്‍ നിര്‍ത്തുന്നതില്‍ തങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന് സുപ്രീം കോടതി.
ഡല്‍ഹി കലാപക്കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട വിദ്യാര്‍ത്ഥി അവകാശപ്രവര്‍ത്തകരായ നടാഷ നര്‍വാള്‍, ദേവാംഗന കലിത, ആസിഫ് ഇക്ബാല്‍ തന്‍ഹ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി പൊലീസിനെ വിമര്‍ശിച്ചു കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമ (സിഎഎ) ത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ പൊട്ടിപ്പുറപ്പെട്ട ഡല്‍ഹി കലാപത്തില്‍ മൂവരും ഒരു വര്‍ഷത്തിലധികം ജയിലില്‍ കിടന്നിരുന്നു. 

2021 ജൂണ്‍ 15ലെ ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഡല്‍ഹി പൊലീസ് സുപ്രീം കോടതിയെ സമീപിച്ചത്. കേസിലെ ജാമ്യാപേക്ഷകൾ കേൾക്കാൻ മണിക്കൂറുകൾ ചെലവഴിക്കുന്നത് ഡൽഹി ഹൈക്കോടതിയുടെ സമയം പാഴാക്കലാണെന്ന് ജസ്റ്റിസ് എസ് കെ കൗൾ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ജസ്റ്റിസുമാരായ എസ് ഓക, ജെ ബി പര്‍ഡിവാല എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. 

അതേസമയം സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഒരു പ്രത്യേക വിഷയത്തിൽ ഭരണഘടനാ ബെഞ്ചിന് മുന്നിൽ വാദിക്കുന്നതിനാല്‍ ഹര്‍ജി രണ്ടാഴ്ചത്തേക്ക് നീട്ടിവയ്ക്കണമെന്ന് ഡല്‍ഹി പൊലീസിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ രജത് നായര്‍ കോടതിയോട് അപേക്ഷിച്ചു. ആവശ്യം പരിഗണിച്ച ബെഞ്ച് ഹര്‍ജി ഈ മാസം 31ലേക്ക് മാറ്റി.
“ജാമ്യാപേക്ഷയിൽ നിങ്ങൾ മണിക്കൂറുകൾ ചെലവഴിച്ചു. ഇത് ഹൈക്കോടതിയുടെ സമയം പാഴാക്കലാണ്. ജാമ്യ വിഷയങ്ങളിൽ പൂർണ വിചാരണ വേണോ? ഇത് എനിക്ക് മനസിലാകുന്നില്ല” എന്നായിരുന്നു ഇതിനോട് ജസ്റ്റിസ് കൗള്‍ പ്രതികരിച്ചത്. യുഎപിഎ ചുമത്തി അറസ്റ്റു ചെയ്ത മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം നല്‍കിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇടപെടാന്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ സുപ്രീം കോടതി വിമുഖത പ്രകടിപ്പിച്ചിരുന്നു.

Eng­lish Sum­ma­ry: Humans should not be sub­ject­ed to unnec­es­sary pun­ish­ment: Supreme Court

You may also like this video

Exit mobile version