Site icon Janayugom Online

വിവാഹാലോചിച്ച് ഫോണ്‍കോള്‍; 53കാരന്റെ 41 ലക്ഷം തട്ടിയെടുത്ത് ദമ്പതികള്‍

വിവാഹ വാഗ്ദാനം നല്‍കി 53കാരനില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. സ്വന്തം ഭാര്യയെ ഭര്‍ത്താവ് മരിച്ച യുവതിയാണെന്ന വ്യാജേന മുന്നില്‍ നിര്‍ത്തി തട്ടിപ്പ് നടത്തിയ കടമ്പഴിപ്പുറം സ്വദേശി സരിന്‍ കുമാര്‍ (37) ആണ് പൊലീസിന്റെ പിടിയിലായത്. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി അഞ്ച് വിവാഹ തട്ടിപ്പ് കേസുകളില്‍ പ്രതിയായ ശാലിനി(36)ളം ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. 

പ്രമുഖ മലയാള പത്രങ്ങളില്‍ പുനര്‍വിവാഹത്തിന് ആലോചന ക്ഷണിച്ച പരസ്യദാതാവിന്റെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ച യുവതിയാണെന്ന വ്യാജേനയാണ് ശാലിനി സ്വയം പരിചയപ്പെടുത്തിയത്. മധ്യപ്രദേശില്‍ അധ്യാപികയാണെന്നും തെറ്റിദ്ധരിപ്പിച്ചു. പരസ്യം നല്‍കിയ 53 കാരന്റെ ഫോണില്‍ സന്ദേശങ്ങള്‍ അയച്ചു സൗഹൃദം നടിച്ചു. 

ആദ്യ ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിക്കുകയും ചികിത്സയ്ക്ക് പലരില്‍നിന്ന് കടം വാങ്ങിയാണ് ആശുപത്രി ചെലവ് നടത്തിയെന്നു പറഞ്ഞ് പലതവണയായി 41 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. പ്രതികള്‍ക്കെതിരെ വഞ്ചന കുറ്റത്തിനാണ് കോങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ പാലക്കാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. യുവതി കടമ്പഴിപ്പുറം ഭാഗത്ത് താമസിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

Eng­lish Summary:Husband pro­pos­es mar­riage to wife; Com­plaint that 41 lakhs was stolen from a 53-year-old
You may also like this video

Exit mobile version