Site iconSite icon Janayugom Online

ഐ‑പാക് റെയ്ഡ് വിവാദം; കേന്ദ്ര ഏജൻസികളെ തടയുന്നത് നിയമവാഴ്ചയ്ക്ക് ഭീഷണി: മമത ബാനർജിക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി

ഐ‑പാക് ഓഫീസിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡിനിടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തടസ്സം സൃഷ്ടിച്ചെന്ന ആരോപണം അതീവ ഗൗരവകരമാണെന്ന് സുപ്രീം കോടതി. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ സംസ്ഥാന ഏജൻസികൾ ഇടപെടുന്നത് നിയമവാഴ്ചയെ ബാധിക്കുന്ന വലിയ പ്രശ്നമാണെന്ന് കോടതി നിരീക്ഷിച്ചു.

സംഭവത്തിൽ മമത ബാനർജി, പശ്ചിമ ബംഗാൾ സർക്കാർ, ഡിജിപി രാജീവ് കുമാർ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, ജസ്റ്റിസ് വിപുൽ പാഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കൽക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ‑പാക് ഓഫീസിലും അതിന്റെ ഡയറക്ടർ പ്രതീക് ജെയിന്റെ വസതിയിലും ജനുവരി 8ന് നടത്തിയ റെയ്ഡിനിടെ മമത ബാനർജി സ്ഥലത്തെത്തുകയും നിർണ്ണായക തെളിവുകൾ കൊണ്ടുപോകുകയും ചെയ്തുവെന്നാണ് ഇഡിയുടെ വാദം. കേസിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരെ പശ്ചിമ ബംഗാൾ പൊലീസ് എടുത്ത എഫ്‌ഐആറുകൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. ഐ‑പാക് പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയ കോടതി, കേസ് ഫെബ്രുവരി 3ലേക്ക് മാറ്റി.

Exit mobile version