Site icon Janayugom Online

അനധികൃത നിയമനം: ഓഫീസറുടെ ഫോണ്‍സംഭാഷണം പുറത്തായി

ഫിഷറീസ് വകുപ്പില്‍ അനധികൃത നിയമനമെന്ന പരാതി നിലിനില്‍ക്കെ ഫിഷറിസ് ഓഫിസര്‍ ഉദ്യോഗാര്‍ഥിയുമായി നടത്തിയ വിവാദ ഫോണ്‍ സംഭാഷണം പുറത്തായി. നിയമനം നല്‍കാന്‍ തനിക്ക് എന്ത് നല്‍കുമെന്നാണ് യുവതിയോട് കാരാപ്പുഴ മത്സ്യബന്ധന ഓഫിസിലെ ഫിഷറിസ് ഓഫിസറായിരുന്ന സുജിത് കുമാര്‍ സംഭാഷണത്തില്‍ ചോദിക്കുന്നത്. നിയമനത്തിന് പണവും പാരിതോഷികങ്ങളും ആവശ്യപ്പെടുന്നതും യുവതിയുടെ അഭിമാനം കളങ്കപ്പെടുത്തുന്ന രീതിയിലുമുള്ള സംഭാഷണമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. യോഗ്യതാ മാനദണ്ഡം അട്ടിമറിച്ച് വകുപ്പില്‍ കരാര്‍ നിയമനം നടത്തിയത് നേരത്തെ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. ഓഗസ്റ്റ് 23ന് രാത്രി 10ഓടെ കാരാപ്പുഴ മത്സ്യഭവനിലെ ഫിഷറീസ് ഓഫിസറായിരുന്ന സുജിത് കുമാര്‍ ഉദ്യോഗാര്‍ഥിയെ ഫോണില്‍ വിളിച്ച് സംസാരിച്ചതിന്റെ ശബ്ദരേഖയാണ് ഇന്നലെ പുറത്ത് വന്നത്. ലൈംഗിക താല്‍പര്യത്തോടെയാണ് ഇയാള്‍ സംസാരിച്ചതെന്ന് ഉദ്യോഗാര്‍ഥി ആരോപിക്കുന്നുണ്ട്. പൊലിസിലും ആഭ്യന്തര പരാതി പരിഹാര സെല്ലിലും പരാതി നല്‍കിയിട്ടും നടപടി സ്ഥലം മാറ്റത്തില്‍ മാത്രമൊതുങ്ങിയെന്നും യുവതി പറഞ്ഞു. യോഗ്യതയുണ്ടായിട്ടും അവസരം നഷ്ടമായതില്‍ മനംനൊന്ത് ഇവര്‍ നേരത്തെ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതോടെയാണ് അനധികൃത നിയമനമടക്കമുള്ള വകുപ്പിലെ കാട്ടിക്കൂട്ടലുകള്‍ പുറംലോകമറിഞ്ഞത്. ഫിഷറീസ് വകുപ്പിലെ കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ആദ്യം തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ലിസ്റ്റ് അട്ടിമറിച്ച് യുവതിയെ പുറത്താക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ലൈംഗിക താല്‍പര്യത്തോടെ ഫിഷറീസ് വകുപ്പ് ഓഫിസര്‍ സംസാരിക്കുന്ന ഫോണ്‍ സംഭാഷണവും പുറത്തുവന്നിരിക്കുന്നത്. അതിനിടെ ഉദ്യോഗാര്‍ഥിയെ മൊഴിയെടുക്കാനായി പൊലിസ് വിളിപ്പിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Ille­gal appoint­ment: Offi­cer’s phone con­ver­sa­tion leaked

You may like this video also

Exit mobile version