Site icon Janayugom Online

അനധികൃത കയ്യേറ്റം: ഇടുക്കിയിൽ ഒഴിപ്പിക്കൽ തുടരും

idukki

ഇടുക്കി ജില്ലയിലെ അനധികൃത കയ്യേറ്റങ്ങൾക്കെതിരെ ഒഴിപ്പിക്കൽ നടപടി തുടരും. ഇന്ന് മാത്രം 229.76 ഏക്കർ ഭൂമിയാണ് ഒഴിപ്പിച്ചത്. ദേവികുളം താലൂക്കിൽ ആനവിരട്ടി വില്ലേജിൽ റീസർവേ ബ്ലോക്ക് 12ൽ സർവേ 12, 13, 14, 15, 16 എന്നിവയിലെ 90.3645 ഹെക്ടർ (224.21 ഏക്കർ) സ്ഥലവും അതിലെ കെട്ടിടവും സര്‍ക്കാര്‍ ഏറ്റെടുത്തു. സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരുന്ന കേസിൽ സർക്കാരിന് അനുകൂലമായ വിധി ഉണ്ടായതിനെ തുടർന്നാണ് നടപടി. കെട്ടിടം സീൽ ചെയ്ത് സർക്കാർ ഭൂമിയാണെന്ന് കാണിക്കുന്ന ബോർഡും സ്ഥാപിച്ചു. 

ഉടുമ്പൻചോല താലൂക്കിൽ ചിന്നക്കനാൽ വില്ലേജിൽ താവളം സർവേ ന. 209/2ൽ ഉൾപ്പെടുന്ന 02.2482 ഹെക്ടർ (5.55 ഏക്കർ) സർക്കാർ ഭൂമിയിലെ അനധികൃത കയ്യേറ്റവും ഒഴിപ്പിച്ചു. മൂന്നാർ മേഖലയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനായി സർക്കാർ രൂപീകരിച്ച പ്രത്യേക ദൗത്യസംഘത്തിന്റെ നേതൃത്വത്തിൽ റവന്യു, പൊലീസ്, ഭൂസംരക്ഷണസേന എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് കയ്യേറ്റം ഒഴിപ്പിച്ചത്.
കൃഷി ചെയ്തിരുന്ന ഏലം ആദായം എടുക്കുന്നതിനായി ലേലം ചെയ്ത് നൽകാൻ ശുപാർശ ചെയ്തുകൊണ്ടുള്ള റിപ്പോർട്ട് കളക്ടർക്ക് കൈമാറുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മൂന്നാറിലും സമീപ പഞ്ചായത്തുകളിലും ഉൾപ്പെടെ മുന്നൂറിലധികം കയ്യേറ്റങ്ങൾ ഉണ്ടെന്നാണ് റവന്യു വകുപ്പ് കോടതിയിൽ നൽകിയിരുന്ന റിപ്പോർട്ട്. ഇന്നലെ ഒഴിപ്പിച്ച ഭൂമിയും റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുള്ളതാണ്. 50ലധികം അനധികൃത നിർമ്മാണ പ്രവർത്തനങ്ങള്‍ കണ്ടെത്തിയിട്ടുള്ളതായും റിപ്പോർട്ടിലുണ്ട്.

പള്ളിവാസൽ, ആനച്ചാൽ, ചിന്നക്കനാൽ മേഖലയിലും വ്യാപകമായ കയ്യേറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന നിലപാടിലാണ് ജില്ലയിലെ എൽഡിഎഫ് നേതൃത്വം. അതേസമയം കയ്യേറ്റങ്ങൾ ഒഴിപ്പിക്കുമെന്ന സർക്കാർ നിലപാടിനെതിരെ പ്രചാരണവുമായി യുഡിഎഫ് പ്രദേശിക നേതൃത്വം തെറ്റിദ്ധാരണ പരത്തുന്നതിനായി രംഗത്തെത്തിയിട്ടുണ്ട്. 

Eng­lish Sum­ma­ry: Ille­gal encroach­ment: Evic­tion to con­tin­ue in Idukki

You may also like this video

Exit mobile version