Site icon Janayugom Online

ബംഗാളില്‍ ബിജെപിയിലെ കൊഴിഞ്ഞുപോക്ക് തുടരുന്നു

പശ്ചിമബംഗാളില്‍ ബിജെപിക്ക് തിരിച്ചടിയായി നേതാക്കളുടെ കൊഴിഞ്ഞുപോക്കും പ്രതിഷേധങ്ങളും തുടരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ വര്‍ഷം നിരവധി നേതാക്കള്‍ ബിജെപി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസിലും മറ്റ് പാര്‍ട്ടികളിലും ചേര്‍ന്നിരുന്നു. ഇതിന്റെ ആഘാതം വിട്ടുമാറുന്നതിന് മുമ്പാണ് ഇപ്പോള്‍ മതുവ സമുദായാംഗങ്ങളായ പ്രമുഖ നേതാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധവും കൊഴിഞ്ഞുപോക്കും ആരംഭിച്ചിരിക്കുന്നത്. ഏറ്റവുമൊടുവില്‍, കേന്ദ്ര മന്ത്രിയായ ശന്തനു താക്കൂര്‍ ബിജെപി സംസ്ഥാന ഘടകത്തിന്റെ നേതൃത്വത്തിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് വിട്ടുനിന്നത് പാര്‍ട്ടിയിലെ ആസന്നമായ പിളര്‍പ്പിന്റെ സൂചനകളാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. തന്റെയോ മതുവ സമുദായത്തിന്റെയോ പിന്തുണ ബിജെപിക്ക് ആവശ്യമില്ലെന്ന തോന്നലാണ് തനിക്കുണ്ടാകുന്നതെന്ന് ശന്തനു താക്കൂര്‍ പറഞ്ഞു.

സംസ്ഥാന നേതൃത്വത്തില്‍ തങ്ങളുടെ സമുദായത്തിന്റെ പ്രതിനിധികള്‍ ഉണ്ടാകണമെന്നാണ് മതുവ വിഭാഗത്തിലെ നേതാക്കളുടെ ആവശ്യം. സംസ്ഥാന അധ്യക്ഷ­നായി ചുമതലയേറ്റ സുകന്ത മജുംദാര്‍ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പു­തിയ കമ്മിറ്റികള്‍ രൂ­പീകരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് മതുവ സ­മുദായത്തിലെ നാല് എംഎല്‍എമാര്‍ ശന്തനു താക്കൂറിന്റെ വീട്ടില്‍ യോഗം ചേര്‍ന്നാണ് പ്രതിഷേധങ്ങള്‍ ശക്തമാക്കാനുള്ള തീരുമാനമെടുത്തത്. നേരത്തെയുണ്ടായിരുന്ന പ്രതിഷേധങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഇപ്പോള്‍ ഒരു സമുദായത്തിലെ നേതാക്കള്‍ തങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യവും പരിഗണനയും ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ത്തിയിരിക്കുന്നത് ബിജെപിക്ക് കൂടുതല്‍ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. എന്നാല്‍ ഇത് പാര്‍ട്ടിയുടെ ആഭ്യന്തര വിഷയം മാത്രമാണെന്നും ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നാണ് അധ്യക്ഷന്‍ മജുംദാര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.

eng­lish sum­ma­ry; In Ben­gal, the BJP’s dropout continues

you may also like this video;

Exit mobile version