Site iconSite icon Janayugom Online

മണിപ്പുരില്‍ അഞ്ച് ജെഡിയു എംഎല്‍എമാര്‍ ബിജെപി പക്ഷത്ത്

മണിപ്പൂരില്‍ നിതീഷ്‌കുമാറിന്റെ ജനതാദള്‍ യുണൈറ്റഡിലെ (ജെഡിയു) ആറ് എംഎല്‍എമാരില്‍ അഞ്ചുപേര്‍ ബിജെപിയില്‍ ചേര്‍ന്നു. സര്‍ക്കാരിനുള്ള പിന്തുണ ജെഡിയു പിന്‍വലിക്കാനിരിക്കെയാണ് എംഎല്‍എമാര്‍ എതിര്‍പാളയത്തിലേക്ക് ചേക്കേറിയത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്.
ബിഹാറില്‍ ബിജെപിയുമായുള്ള സഖ്യം നിതീഷ്‌കുമാര്‍ അവസാനിപ്പിച്ചതിന് മറുപടിയെന്ന നിലയിലാണ് എംഎല്‍എമാരെ ബിജെപി റാഞ്ചിയത്. സഭയില്‍ ബിജെപിയോടൊപ്പം ഇരിപ്പിടമൊരുക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എമാര്‍ നല്‍കിയ കത്ത് സ്പീക്കര്‍ അംഗീകരിച്ചു. പാര്‍ട്ടിയിലെ മൂന്നില്‍ രണ്ട് വിഭാഗം എംഎല്‍എമാര്‍ മറ്റൊരു പാര്‍ട്ടിയിലേക്ക് ചേക്കേറിയാല്‍ കൂറുമാറ്റ നിരോധനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടില്ല.
ഖുമുക്ചം ജോയ്കിസാന്‍ സിങ്, എന്‍ഗുര്‍സാംഗിയുര്‍, എംഡി അച്ചാബ് ഉദ്ദീന്‍, തങ്ജം അരുണ്‍കുമാര്‍, എല്‍എം ഖൗട്ടെ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എമാര്‍. ലിലോങില്‍ നിന്നുള്ള നിയമസഭാംഗം മുഹമ്മദ് അബ്ദുള്‍ നസീര്‍ മാത്രമാണ് ഇപ്പോള്‍ മണിപ്പൂരില്‍ ജെഡിയുവിലുള്ളത്. ഭരണഘടനയുടെ പത്താം ഷെഡ്യൂളിലെ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ലംഘനമാണ് എംഎല്‍എമാര്‍ നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
കഴിഞ്ഞവര്‍ഷം മണിപ്പുരില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജെഡിയു ബിജെപിക്ക് ഒപ്പമുണ്ടായിരുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം ജെഡിയുവിന്റെ എംഎല്‍എമാര്‍ ബിരേന്‍ സിങ് സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുകയായിരുന്നു. അറുപതംഗ സഭയില്‍ ഇതോടെ 55 അംഗങ്ങളുടെ പിന്തുണ സര്‍ക്കാരിനുണ്ടായിരുന്നു. ഖൗട്ടെയും അരുണ്‍കുമാറും മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും നിഷേധിച്ചതിനാല്‍ ജെഡിയുവിനായി മത്സരിക്കുകയായിരുന്നു.
വടക്കുകിഴക്കന്‍ മേഖലയില്‍ ഇത് രണ്ടാം തവണയാണ് ബിജെപി ജെഡിയു എംഎല്‍എമാരെ വശത്താക്കുന്നത്. 2019 ലെ അരുണാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനതാദള്‍ യുണൈറ്റഡ് ഏഴ് സീറ്റുകള്‍ നേടിയിരുന്നു, എന്നാല്‍ അതിലെ ആറ് അംഗങ്ങള്‍ പിന്നീട് ബിജെപിയില്‍ ചേര്‍ന്നു. ബാക്കിയുണ്ടായിരുന്ന ഏക എംഎല്‍എയും ഓഗസ്റ്റ് 25ന് ബിജെപിയില്‍ ചേര്‍ന്നിരുന്നു.

Eng­lish Sum­ma­ry: In Manipur, five JD(U) MLAs are on the side of BJP

You may like this video also

YouTube video player
Exit mobile version