Site icon Janayugom Online

സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് സുപ്രീം കോടതി

കഴിഞ്ഞ വര്‍ഷം ത്രിപുരയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്രകടനം നടത്തിയവരെ ബുദ്ധിമുട്ടിക്കരുതെന്ന് പൊലീസിന് താക്കിത് നല്‍കി സുപ്രീം കോടതി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നടപടി നേരിടുന്ന അഭിഭാഷകരും ആക്ടിവിസ്റ്റുകളും നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. 

ത്രിപുരയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് സമിയുല്ല ഷാബിര്‍ ഖാന്‍ എന്ന വ്യക്തിയുടെ ട്വീറ്റ് നീക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ട്വിറ്ററിന് നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടീസിനെതിരെയാണ് ഖാന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഇയാളുടെ ഐപി അഡ്രസും ഫോണ്‍ നമ്പരും പൊലീസ് അന്വേഷിച്ചിരുന്നു. 

ഖാന്റെ ട്വീറ്റുമായി ബന്ധപ്പെട്ട് നടപടിയെടുക്കരുതെന്ന് കാണിച്ച് കഴിഞ്ഞമാസം പത്തിന് സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നു. എന്നാല്‍ തിങ്കളാഴ്ച ഹാജരാകണമെന്ന് കാണിച്ച് പൊലീസ് ഖാന് നോട്ടീസ് അയയ്ക്കുകയായിരുന്നു. ഉത്തരവുണ്ടായിരുന്നിട്ടും ഖാനോട് ഹാജരാകാന്‍ പറഞ്ഞതെന്തിനാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു. ഹര്‍ജിക്കാരെ ഇത്തരത്തില്‍ ബുദ്ധിമുട്ടിക്കുന്നത് നിര്‍ത്താന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടണമെന്ന് പൊലീസിന്റെ അഭിഭാഷകനോട് കോടതി പറ‌ഞ്ഞു. കോടതി ഉത്തരവിറക്കിയാല്‍ അത് നടപ്പിലാക്കാത്തത് എന്താണ്? ആഭ്യന്തരസെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും ഇതുസംബന്ധിച്ച് വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. 

Eng­lish Summary:In the name of social media posts The Supreme Court said not to both­er the people
You may also like this video

Exit mobile version