Site iconSite icon Janayugom Online

യുപിയില്‍ മകളുടെ കാമുകനാണെന്നറിയാതെ വാടകകൊലയാളിക്ക് മകളെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി അമ്മ

പത്തുവര്‍ഷത്തോളം ജയിലില്‍ കിടന്ന കുറ്റവാളിയാണ് പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളുടെ കാമുകനെന്ന് അറിയാതെ അയാള്‍ക്ക് തന്നെ മകളെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ 42കാരിക്ക് ദാരുണാന്ത്യം. യുപിയിലാണ് സംഭവം. ഏറ്റ ജില്ലയിലെ ഒരു ചോളപാടത്ത് നിന്നും ഇവരുടെ മൃതദേഹം ലഭിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഒരു കേസിന്റെ വാദത്തിനായി ഏറ്റയിലേക്ക് പോയ അല്‍ക്കാ ദേവിയെ കാണാതാവുകയായിരുന്നു. ഭര്‍ത്താവ് രമാകാന്ത് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫായിരുന്നു. ഇതോടെ ഇയാള്‍ പൊലീസില്‍ വിവരമറിയിച്ചു.

അല്‍ക്കാ ദേവിയുടെയും രമാകാന്തിന്റെയും പ്രായപൂര്‍ത്തിയാകാത്ത മകളെ രണ്ടു യുവാക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇവര്‍ മകളെ ഫറൂഖാബാദിലെ ബന്ധുവീട്ടിലേക്ക് മാറ്റി. അവിടെ വച്ചാണ് അവള്‍ ഒരാളുമായി പ്രണയത്തിലാവുന്നത്. മകള്‍ ഒരാളുമായി പ്രണയത്തിലാണെന്ന് മാത്രമാണ് അല്‍ക്കാ ദേവിക്ക് അറിയുമായിരുന്നുളളു. മകളുടെ പ്രണയത്തിന് അമ്മ എതിരായിരുന്നു. അമ്പതിനായിരം രൂപ വാഗ്ദാനം ചെയ്ത് സുബാഷ് എന്ന വാടക കൊലയാളിയെ മകളെ കൊല്ലാന്‍ ഏര്‍പ്പെടുത്തി. എന്നാല്‍ 38കാരനായ ഇയാള്‍ തന്നെയാണ് പെണ്‍കുട്ടിയുടെ കാമുകനെന്ന് അല്‍ക്കാദേവിക്ക് അറിയില്ലായിരുന്നു. 

സംഭവം സുബാഷ് പെണ്‍കുട്ടിയോട് തുറന്നു പറഞ്ഞതോടെ, അമ്മയെ കൊന്നാല്‍ അപ്പോള്‍ തന്നെ കല്യാണം കഴിക്കാമെന്ന് പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്ന് വരുത്തി തീര്‍ക്കാന്‍ ചില ചിത്രങ്ങള്‍ വ്യാജമായി ഉണ്ടാക്കുകയും ചെയ്തു. ഇത് കാട്ടി അല്‍ക്കയെ കബളിപ്പിക്കാനായിരുന്നു ശ്രമം. എന്നാല്‍ ചിത്രം കണ്ടിട്ടും അല്‍ക്ക പറഞ്ഞ തുക മുഴുവന്‍ നല്‍കാന്‍ കൂട്ടാക്കിയില്ല. ഇതോടെ ഇവരെ സുബാഷ് ആഗ്രയിലേക്ക് വിളിച്ചു വരുത്തി. അല്‍ക്കയുടെ മകളും ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് മൂവരും രാമലീല ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഏറ്റയില്‍ നിന്നും ആഗ്രയിലെത്തി. അവിടെ നിന്നും അലിഗഡിലിറങ്ങിയ മകളും കാമുകനും അല്‍ക്കയെ മറ്റൊരിടത്തേക്ക് കൊണ്ടുപോയി കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. 

Exit mobile version