Site iconSite icon Janayugom Online

ബ്രഹ്മപുരത്തെ സിബിജി പ്ലാന്റിന്റെ ഉദ്ഘാടനം ഉടൻ

ബ്രഹ്മപുരത്ത് നിർമ്മിച്ച കംപ്രസ്ഡ് ബയോ ഗ്യാസ് (സിബിജി) പ്ലാന്റ് ഈ മാസം തന്നെ ഉദ്ഘാടനം ചെയ്യുവാൻ തീരുമാനം. സിബിജി പ്ലാന്റിന് ആവശ്യമായ രണ്ട് ബയോ ഡൈജസ്റ്ററുകളുടെയും നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ഭാരത് പെട്രോളിയം കോർപ്പറേഷനാണ് (ബിപിസിഎൽ) പദ്ധതി നടപ്പാക്കുന്നത്. പ്ലാന്റ് പ്രവർത്തന സജ്ജമാകുന്നതോടെ കൊച്ചി നഗരത്തിൽ ബാക്കി വരുന്ന ഭക്ഷണാവശിഷ്ടങ്ങൾ ഇനി കോർപ്പറേഷന് തലവേദനയാകില്ല. ഈ മാസം അവസാനത്തോടെ ഭക്ഷണമാലിന്യം നിക്ഷേപിച്ച് കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിൽനിന്ന് ഗ്യാസിന്റെ ഉത്പാദനം ആരംഭിക്കാനാകും. 

ആദ്യം 75 ടണ്ണിൽ ഉൽപ്പാദനം ആരംഭിച്ച് 150 ടൺവരെ ഘട്ടം ഘട്ടമായി ഉയർത്താനാണ് നീക്കം. പഞ്ചാബ് ആസ്ഥാനമായ സെന്റർ ഫോർ ഓൺട്രപ്രണർഷിപ്പ് ആൻഡ് ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് (സിഇഐഡി) എന്ന സ്ഥാപനത്തിനാണ് ഇതിന്റെ കരാർ നൽകിയിരിക്കുന്നത്. കരാറനുസരിച്ച് പ്ലാന്റിന്റെ കാലാവധി കണക്കാക്കുന്ന 25വർഷം പ്ളാന്റിന്റെ നടത്തിപ്പും സംരക്ഷണവും ബിപിസിഎല്ലിനാണ്. പിന്നീടിത് 10 വർഷംവരെ നീട്ടാനും കഴിയും. 110 കോടിയാണ് എസ്റ്റിമേറ്റ് തുക. പ്ലാന്റ് നിർമ്മാണം ഉൾപ്പെടെ ആദ്യഘട്ടത്തിനായി 81 കോടി രൂപയാണ് ചെലവ്. വർഷംതോറും 10 കോടി വരെ പ്രവർത്തനച്ചെലവായും കണക്കാക്കുന്നുണ്ട്. 150 ടൺ ഖരമാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്റിൽ ആറു ടൺ വരെ സിബിജിയും 25 ടൺ ജൈവവളവും ഉത്പാദിപ്പിക്കാനാകും. ഇതിലൂടെ വർഷം 14 കോടി രൂപയാണ് ബിപിസിഎൽ ലക്ഷ്യം വയ്ക്കുന്നത്. 

സംസ്കരണ ഘട്ടത്തിൽ അവശേഷിക്കുന്ന 100 ടൺ മലിനജലം വളമാക്കി വിൽക്കാനാകമോയെന്നും ബിപിസിഎൽ പരിശോധിക്കുന്നുണ്ട്. ഏകദേശം 10, 000 ലിറ്റർ വെള്ളമാണ് പ്ലാന്റിന്റെ ദൈനംദിന പ്രവർത്തനത്തിന് ആവശ്യമായി വരിക. തരംതിരിക്കലിലൂടെ സംസ്കരണത്തിന് ഉപയോഗിക്കാനാകാത്ത മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറുകയും ചെയ്യും. ഇതിനുള്ള പണം ബിപിസിഎല്ലാണ് നൽകുക. 

Exit mobile version