Site icon Janayugom Online

മെഡിക്കല്‍ കോളജില്‍ സുരക്ഷാജീവനക്കാരനെ ആക്രമിച്ച സംഭവം; അന്വേഷണസംഘം ഹാർഡ് ഡിസ്ക് ശേഖരിച്ചു

medical collage

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരെയും മാധ്യമ പ്രവർത്തകനെയും ആക്രമിച്ച കേസിൽ നിർണ്ണായക തെളിവായ സിസിടിവി ഹാർഡ് ഡിസ്ക് അന്വേഷണസംഘം ശേഖരിച്ചു. ഇത് കണ്ടെടുക്കാത്തതിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. ഹാർഡ് ഡിസ്ക് നാളെ കോടതിയിൽ ഹാജരാക്കും. തുടർന്ന് ശാസ്ത്രീയ പരിശോധനയ്ക്ക് കണ്ണൂരിലെ ലാബിലേക്ക് അയക്കും. ഹാർഡ് ഡിസ്കിലെ വിവരങ്ങൾ നഷ്ടമായെന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ട് നൽകിയ മറുപടി. 12 ദിവസം കഴിഞ്ഞാൽ ഇത് തിരച്ചെടുക്കാൻ കഴിയില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞമാസം 31 നാണ് അക്രമം നടന്നതെങ്കിലും മൂന്നാഴ്ച്ച പിന്നിട്ടപ്പോഴാണ് വധശ്രമം ഉൾപ്പെടെ ചുമത്തിയ കേസിൽ മുഖ്യതെളിവായ ഹാർഡ് ഡിസ്ക് ശേഖരിക്കുന്നത്. കേസിന്റെ തുടക്കത്തിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യാത്തതിൽ സുരക്ഷാ ജീവനക്കാരുടെ സംഘടനകൾ അടക്കം പ്രത്യക്ഷസമരം ആരംഭിച്ചിരുന്നു. പ്രതികളായ ഡിവൈഎഫ്ഐ സംഘം ഒളിവിലാണെന്ന ന്യായീകരണമാണ് ഇതിന് പറഞ്ഞിരുന്നത്. എന്നാൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്ന് മുഖ്യപ്രതിയും ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയും സംസ്ഥാന കമ്മറ്റി അംഗവുമായ കെ അരുൺ അടക്കം അഞ്ച് പ്രതികൾ ഇക്കഴിഞ്ഞ ആറിന് പൊലീസിൽ കീഴടങ്ങിയിരുന്നു. പ്രതികളെ ഈ മാസം 20 വരെയാണ് കോടതി റിമാൻഡ് ചെയ്തത്. ഇവരുടെ ജാമ്യാപേക്ഷ ഇന്ന് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും.
അതേസമയം സംഭവത്തിൽ കണ്ടാലറിയാവുന്ന 16 പേർക്കെതിരെയാണ് കേസെടുത്തതെങ്കിലും തിരിച്ചറിഞ്ഞ രണ്ട് പ്രതികൾ ഇപ്പോഴും ഒളിവിലാണ്. അക്രമത്തിൽ സുരക്ഷാ ജീവനക്കാരായ ബാലുശ്ശേരി കണ്ണങ്കോട്ട് കെ എ ശ്രീലേഷ്, ദിനേശൻ നരിക്കുനി, രവീന്ദ്ര പണിക്കർ കുറ്റ്യാടി എന്നിവർക്കും രോഗിയുടെ കൂട്ടിരിപ്പുകാരനായ കോട്ടക്കൽ സ്വദേശി കെ പ്രജീഷിനും മാധ്യമ പ്രവർത്തകൻ പി ഷംസുദ്ദീനുമാണ് പരിക്കേറ്റത്. ഇതിൽ ദിനേശൻ നരിക്കുനി നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ ആളാണ്.

Eng­lish Sum­ma­ry: Inci­dent of attack on secu­ri­ty guard in med­ical col­lege; The hard disk was col­lect­ed by the inves­ti­gat­ing team

You may like this video also

Exit mobile version