Site iconSite icon Janayugom Online

കുട്ടിയുടെ തുടയിൽ സൂചി തുളച്ചു കയറി സംഭവം; ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ആരോഗ്യവകുപ്പ്

കായംകുളം താലൂക്ക് ആശുപത്രിയില്‍ വെച്ച് കുട്ടിയുടെ തുടയിൽ സൂചി തുളച്ചു കയറിയ സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്. അതേസമയം കുട്ടിക്ക് 14 വർഷം തുടർനിരീക്ഷണം വേണമെന്നത് ശാസ്ത്രീയമായി അടിസ്ഥാനരഹിതമാണെന്ന് എക്സ്പെർട്ട് പാനലിന്റെ നിരീക്ഷണം. ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ജമുന വർഗീസിന്റെ നേതൃത്വത്തിൽ അടിയന്തര എക്സ്പെർട്ട് പാനൽ കൂടി സ്ഥിതിഗതികൾ വിലയിരുത്തി. കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജ് ഇൻഫെക്ഷ്യസ് ഡിസീസ് വകുപ്പ് മേധാവി ഡോക്ടർ ജൂബി ജോൺ, ആരോഗ്യവകുപ്പ് ജില്ലാ സർവൈലൻസ് ഓഫീസർ ഡോക്ടർ ദിലീപ് കുമാർ എസ് ആർ, ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളജ് ആന്റി റിട്രോ വൈറൽ മെഡിക്കൽ ഓഫീസർ ഡോ ജമീല, ആലപ്പുഴ വനിത ശിശു ആശുപത്രി സീനിയർ ശിശുരോഗ വിദഗ്ധ ഡോക്ടർ ശാന്തി, മാവേലിക്കര ജില്ലാ ആശുപത്രി ശിശുരോഗ വിദഗ്ധൻ ഡോ. ശ്രീപ്രസാദ് എന്നിവരാണ് എക്സ്പേർട്ട് പാനൽ അംഗങ്ങൾ. 

കുട്ടിയുടെ ശരീരത്തിൽ തുളച്ചു കയറിയ സൂചിയിൽ കട്ടപിടിച്ച പഴയ രക്തമാണ് ഉണ്ടായിരുന്നതെന്ന് സംഭവസ്ഥലത്തെ പ്രാഥമിക പരിശോധനയിൽ ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിക്ക് ഹെപ്പറ്റൈറ്റിസ് ബിയുടെ നേരിയ രോഗ സാധ്യത മാത്രമാണുള്ളത്. എന്നിരുന്നാലും കുട്ടിക്ക് ഉപരി പരിശോധനയിലൂടെ അടിയന്തിരമായി രോഗപ്രതിരോധ സംവിധാനം ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. രക്തപരിശോധനയിൽ ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ കുത്തിവെപ്പ് മുഖേന കുട്ടിയുടെ പ്രതിരോധ സംവിധാനം തൃപ്തികരമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. 

കട്ടപിടിച്ച് പഴകിയ രക്തത്തിൽ നിന്നും എച്ച്ഐവി അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ വിരളമാണെങ്കിലും കുട്ടിയുടെയും കുടുംബത്തിന്റെയും ആശങ്ക അകറ്റുന്നതിന്റെ ഭാഗമായി മൂന്നാം മാസവും ആറാം മാസവും പരിശോധന നടത്തി വിലയിരുത്തി രോഗസാധ്യത പൂർണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തുടർ പരിശോധനയുടെ നിർദ്ദേശങ്ങളെന്ന് എക്സ്പോർട്ട് പാനൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.

Exit mobile version