Site icon Janayugom Online

സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ വര്‍ധനവ്

സംസ്ഥാനത്തിന്റെ തനത് വരുമാനത്തിലെ വളര്‍ച്ച അംഗീകരിച്ച് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ. 2022ലെ സംസ്ഥാനത്തിന്റെ റവന്യു സംബന്ധിച്ച റിപ്പോർട്ടിലാണ് വരുമാന വളർച്ചയുടെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. റിപ്പോർട്ട് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യാഴാഴ്ച നിയമസഭയിൽ സമർപ്പിച്ചു.

2018നെ അപേക്ഷിച്ച് 2022ൽ തനതുവരുമാനത്തിൽ 11,144 കോടി രൂപയുടെ വർധനയുള്ളതായി സിഎജി വ്യക്തമാക്കി. 57,659 കോടിയിൽനിന്ന് 68,803 കോടിയായി ഉയർന്നു. ഇത് ആകെ റവന്യുവരുമാനത്തിന്റെ 59 ശതമാനമാണ്. 41 ശതമാനം മാത്രമാണ് കേന്ദ്ര വിഹിതങ്ങളിൽ നിന്നടക്കം കിട്ടിയത്. 2021നെ അപേക്ഷിച്ച് 19,023 കോടിയുടെ വർധനയുണ്ട്. 2021ൽ കേന്ദ്ര വിഹിതം റവന്യു വരുമാനത്തിന്റെ 44 ശതമാനമായിരുന്നു. നികുതി വരുമാനത്തിൽ 11,880 കോടിയുടെ അധിക വരുമാനമാണ് 2022ൽ ഉണ്ടായത്. നികുതി വരുമാനം 46,460 കോടിയിൽനിന്ന് 58,340 കോടിയായി.

2022ലെ റവന്യു വരവ് മുൻവർഷത്തെ അപേക്ഷിച്ച് 19.49 ശതമാനം ഉയർന്നു. കോവിഡിനുമുമ്പുള്ള 2019നെ അപേക്ഷിച്ച് വർധന 25.62 ശതമാനവും. തനത് റവന്യു വളർച്ചാ നിരക്ക് (തനത് നികുതിയും നികുതിയേതര വരുമാനവും) 25.12 ശതമാനവുമാണ്. 2020ൽ 0.26 ശതമാനവും, 2021ൽ 12.14 ശതമാനവുമായിരുന്നു. 2022ലെ റവന്യു വരുമാനത്തിൽ ജിഎസ്‌ടിയുടെ പങ്ക് 41 ശതമാനമാണ്. 2021ലെ 20,281 കോടിയിൽനിന്ന് അടുത്തവർഷം ജിഎസ്‌ടി 24,170 കോടിയായി. അവസാനിച്ച അഞ്ചുവർഷത്തിൽ കേരളത്തിന്റെ തനതുവരുമാനത്തിൽ 7.51 ശതമാനം മുതൽ 13.59 ശതമാനംവരെ ഉണ്ടായിരുന്ന നികുതിയേതര വരുമാനം 2022ൽ 43 ശതമാനം ഉയർന്നു.

2018 മുതൽ 20–21 വരെ 29,633 കോടി രൂപ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം ചെയ്തതായി പെൻഷൻ സംബന്ധിച്ച റിപ്പോർട്ടിൽ പറയുന്നു. എന്നാല്‍ മാസങ്ങളുടെ ബാച്ചുകളായി വിതരണം ചെയ്തതുമൂലം പ്രതിമാസ പെൻഷൻ എന്ന പ്രധാനലക്ഷ്യം പരാജയപ്പെട്ടതായി റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. അതേസമയം ഈവർഷത്തെ പെൻഷൻ വിതരണം ചെയ്തതിൽ കേന്ദ്ര സർക്കാർ വിഹിതം ലഭിച്ചിട്ടില്ലെന്നതിനെ കുറിച്ച് റിപ്പോര്‍ട്ടില്‍ മിണ്ടാട്ടമില്ല.

നഗര തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യത്തിന്റെ അളവ് കൃത്യമായി നിർണയിക്കാൻ സംവിധാനമൊരുക്കണമെന്ന് ഇതു സംബന്ധിച്ച റിപ്പോർട്ടിൽ പറയുന്നു. വിവിധ സ്ഥലങ്ങളും കാലവും അടിസ്ഥാനമാക്കിയാകണം അളവ് നിർണയം. മാലിന്യ നിർമ്മാർജനം കാര്യക്ഷമമാക്കാൻ മുനിസിപ്പൽ ഖരമാലിന്യ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണം. പൊതുജനങ്ങൾക്കായി വിവര വിദ്യാഭ്യാസ പ്രവർത്തനം സംഘടിപ്പിക്കണമെന്നും മാലിന്യ നിർമ്മാർജനത്തിനായി തദ്ദേശസ്ഥാപനങ്ങൾ നിശ്ചിത ശതമാനം കുക നീക്കിവയ്ക്കണമെന്നും സിഎജി പറഞ്ഞു.

Eng­lish sum­ma­ry; Increase in tax rev­enue of the state

you may also like this video;

Exit mobile version