Site icon Janayugom Online

കുട്ടികൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങളിൽ 400 ശതമാനം വർധന

കുട്ടികൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങളിൽ 2020ല്‍ 400 ശതമാനം വർധനവ്. ദേശീയ ക്രെെം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ഉത്തർപ്രദേശ് (170), കർണാടക (144), മഹാരാഷ്ട്ര (137), കേരളം (107), ഒഡീഷ (71) എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങളിലാണ് കുട്ടികൾക്കെതിരെയുള്ള സൈബർ കുറ്റകൃത്യങ്ങൾ കൂടുതല്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. എൻസിആർബിയുടെ കണക്കനുസരിച്ച് ഓൺലൈൻ കുറ്റകൃത്യങ്ങളിൽ 842 കേസുകളിൽ, 738 കേസുകളും കുട്ടികളെ ലൈംഗികപരമായി ചൂഷണം ചെയ്യുന്നവയാണ്. 

2019ൽ കുട്ടികൾക്കെതിരായി 164 സെെബർ കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2018‑ൽ 117 കുറ്റകൃത്യങ്ങളും 2017‑ൽ 79 കേസുകളും രജിസ്റ്റർ ചെയ്യപ്പെട്ടു. കോവിഡ് സാഹചര്യത്തില്‍ വിദ്യാഭ്യാസത്തിനും മറ്റ് ആശയവിനിമയ ആവശ്യങ്ങൾക്കുമായി കുട്ടികള്‍ക്ക് ഇന്റർനെറ്റിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുന്നു. 

സ്കൂളുകൾ അടച്ചിടേണ്ട സാഹചര്യം വന്നപ്പോൾ ഓൺലൈൻ ഇടത്തിലേക്ക് കുട്ടികളുടെ വർധനവ് ഇരട്ടിയായി. എന്നാൽ ഇത് കൂടുതൽ അപകടത്തിലേക്കാണ് തള്ളി വിടുന്നതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. അശ്ലീലസാഹിത്യത്തോടുള്ള സമ്പർക്കം, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുക, സൈബർ‑ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി അപകടസാധ്യതകള്‍ നിലവിലുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയായ പകുതിയിലേറെ കുട്ടികളും ഏകാന്തത, ആത്മഹത്യ പ്രവണത, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവ നേരിടേണ്ടിവന്നതായും ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

Eng­lish Sum­ma­ry : increas­ing crimes against chil­dren in india

You may also like this video :

Exit mobile version