സമൂഹ മാധ്യമങ്ങളിലൂടെ അസഭ്യം പറഞ്ഞതിന് സമാജ്‌വാദി പാർട്ടി നേതാവ് അറസ്റ്റിൽ. സമാജ്‌വാദി പാർട്ടി നേതാവ് മനീഷ് ജഗൻ അഗർവാളിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ആക്ഷേപകരമായ പരാമർശം നടത്തിയതിനാണ് മനീഷിനെതിരെ ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തത്. മനീഷ് ജഗൻ അഗർവാളിന്റെ അറസ്റ്റിനെ സമാജ്‌വാദി പാർട്ടി ട്വിറ്ററിലൂടെ അപലപിച്ചു. ഉത്തർപ്രദേശിലെ സീതാപൂർ സ്വദേശിയാണ് മനീഷ് ജഗൻ അഗർവാൾ. മനീഷിന്റെ അറസ്റ്റിൽ രോഷാകുലരായ നിരവധി സമാജ്‌വാദി പാർട്ടി പ്രവർത്തകർ ഉത്തർപ്രദേശ് പൊലീസ് ആസ്ഥാനത്തിന് പുറത്ത് തടിച്ചുകൂടുകയും ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും സ്ഥലത്തെത്തി.
രണ്ട് തവണ എംഎൽഎയും മൂന്ന് തവണ പാർലമെന്റ് അംഗവുമായിട്ടുള്ള ജഗന്നാഥ് പ്രസാദ് അഗർവാളിന്റെ കുടുംബാംഗമാണ് താനെന്നാണ് മനീഷ് അവകാശപ്പെടുന്നത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ കാലത്ത് രാജ്യസഭാംഗം കൂടിയായിരുന്നു ജഗന്നാഥ പ്രസാദ്.
English Summary; Indecency through social media: Leader arrested
You may also like this video