Site icon Janayugom Online

ഇറാനെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു

ഇറാനെ വിമര്‍ശിച്ചുകൊണ്ടുള്ള അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ (ഐഎഇഎ) പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു. ഇന്ത്യയെ കൂടാതെ പാകിസ്ഥാന്‍, ലിബിയ രാജ്യങ്ങളും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ആണവോര്‍ജം സംബന്ധിച്ച ആഗോള ആശങ്കകള്‍ പരിഹരിക്കുന്നതിന് ഇറാന്റെ ഭാഗത്തുനിന്നുള്ള സഹകരണം കുറവാണെന്ന് കാണിച്ചാണ് ഐഎഇഎ പ്രമേയം അവതരിപ്പിച്ചത്. മുപ്പത് രാജ്യങ്ങള്‍ അനുകൂലിച്ചു. യുഎസ്, യുകെ, ഫ്രാന്‍സ്, ജര്‍മ്മനി രാജ്യങ്ങള്‍ ചേര്‍ന്നാണ് പ്രമേയം തയാറാക്കിയത്. റഷ്യയും ചൈനയും എതിര്‍ത്ത് വോട്ട് ചെയ്തു. 

ആണവവ്യാപനം തടയുന്നതിനായി ആണവവസ്തുക്കള്‍ സംരക്ഷിക്കേണ്ടതുണ്ട്. ഇതിനുള്ള നിര്‍ണായക നീക്കമായാണ് പ്രമേയം പാസാക്കിയത്. ആഗോള സുരക്ഷയ്ക്ക് വേണ്ടി ഇറാന്‍ അന്താരാഷ്ട്ര ആണവ ഏജന്‍സിയുമായി സഹകരിക്കുകയും വ്യക്തമായ സാങ്കേതിക വിവരങ്ങള്‍ പങ്കുവയ്ക്കുകയും വേണം. ഈ വിഷയത്തിലുള്ള ആശങ്ക പരിഹരിക്കുന്നതിനുള്ള ഏക പോംവഴിയും ഇതാണെന്ന് യുഎസ് പറഞ്ഞു. ഇറാന്‍ വിദേശകാര്യമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനവേളയിലാണ് യുഎസ് പ്രമേയം മുന്നോട്ടുവച്ചത്. പ്രധാന അന്താരാഷ്ട്രവിഷയങ്ങളില്‍ അമേരിക്കയുമായുള്ള വിയോജിപ്പ് തന്നെയാണ് വോട്ടിങ്ങില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കാന്‍ കാരണമായി വിലയിരുത്തപ്പെടുന്നത്. 

Eng­lish Summary:India abstains from res­o­lu­tion crit­i­ciz­ing Iran
You may also like this video

Exit mobile version