അധിനിവേശ വെസ്റ്റ് ബാങ്കിലെ ഭൂമി ഇസ്രയേൽ ഭരണകൂടം പിടിച്ചെടുക്കുന്നതിനെ അപലപിച്ചുള്ള യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ സംയുക്ത പ്രസ്താവനയില്‍ ഒപ്പുവയ്ക്കാതെ ഇന്ത്യ. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രയേലിന്റെ നിയമവിരുദ്ധ സാന്നിധ്യം വിപുലീകരിക്കാൻ ലക്ഷ്യമിട്ടുള്ള ഏകപക്ഷീയമായ തീരുമാനങ്ങളെയും നടപടികളെയും ശക്തമായി അപലപിച്ച് അധിനിവേശ വെസ്റ്റ് ബാങ്കിന്മേലുള്ള നിയന്ത്രണം വിപുലീകരിക്കാനുള്ള ഇസ്രായേൽ നീക്കങ്ങളെ അപലപിച്ചുകൊണ്ട് 85 ഐക്യരാഷ്ട്രസഭ അംഗരാജ്യങ്ങളുടെ സഖ്യം പ്രസ്താവന പുറത്തിറക്കിയിരുന്നു. ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സ്, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷൻ യൂറോപ്യൻ യൂണിയൻ എന്നിവയും ഇതില്‍ പങ്കാളികളായി.
അധിനിവേശ വെസ്റ്റ് ബാങ്കിലെ ഭൂമി ദേശീയ സ്വത്തായി രജിസ്റ്റര്‍ ചെയ്യാനുള്ള ഇസ്രയേലിന്റെ തീരുമാനം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും, ‘ദ്വിരാഷ്ട്ര പരിഹാരത്തിന്’ ഭീഷണിയാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഫ്രാൻസ്, ബ്രിട്ടൻ, ജർമ്മനി, ചൈന, റഷ്യ, സൗദി അറേബ്യ, യുഎഇ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചു.
അടുത്ത ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇസ്രയേൽ സന്ദർശിക്കാനിരിക്കെയാണ് പ്രസ്താവനയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള ഇന്ത്യയുടെ തീരുമാനം. മുൻകാലങ്ങളിൽ പലസ്തീന്‍ അനുകൂല പ്രമേയങ്ങളെ പിന്തുണച്ചിട്ടുണ്ടെങ്കിലും നിലവില്‍ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്ന ശൈലിയാണ് ഇന്ത്യ സ്വീകരിക്കുന്നത്. ഇസ്രായേലിനെതിരെ കടുത്ത ഭാഷയിലുള്ള അപലപനങ്ങളിൽ നിന്നും വിട്ടുനില്‍ക്കുന്നതാമ് രീതി. ഇസ്രായേലിന് മേൽ ആയുധ ഉപരോധം ഏർപ്പെടുത്തണമെന്ന യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരുന്നു.

