Site icon Janayugom Online

ഇന്ത്യ‑ഓസ്ട്രേലിയ ആദ്യ ടി20 ഇന്ന്

ഏകദിന ലോകകപ്പ് ഫൈനലിലെ പരാജയത്തിന് ശേഷം ഇന്ത്യ വീണ്ടും ഓസ്ട്രേലിയയെ നേരിടാനിറങ്ങുന്നു. ആദ്യ ടി20 ഇന്ന് രാത്രി ഏഴിന് നടക്കും. ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തകര്‍ത്താണ് ഓസ്ട്രേലിയ കിരീടം നേടിയത്. പ്രമുഖ താരങ്ങളില്ലാതെയിറങ്ങുന്ന ഇന്ത്യക്ക് കിരീടം നഷ്ടമായതിന്റെ കണക്ക് തീര്‍ക്കാന്‍ ഈ പരമ്പര നേടുകയെന്നതാണ് ലക്ഷ്യം. സൂര്യകുമാര്‍ യാദവാണ് ഇന്ത്യയെ നയിക്കുന്നത്. ടീമില്‍ ഏകദിന ലോകകപ്പില്‍ കളിച്ച ഏകതാരവും സൂര്യകുമാര്‍ മാത്രമാണ്. റുതുരാജ് ഗെയ്ക്‌വാദാണ് വൈസ് ക്യാപ്റ്റന്‍. ജിതേഷ് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ്മ, യശസ്വി ജയ്സ്വാള്‍ എന്നിവരും ബാറ്റിങ് നിരയിലുണ്ട്. അര്‍ഷ് ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍ എന്നീ ഫാസ്റ്റ് ബൗളര്‍മാരും സ്പിന്‍ ബൗളറായി രവി ബിഷ്ണോയിയും ടീമില്‍ ഉള്‍പ്പെടാനാണ് സാധ്യത. 

ഓസ്ട്രേലിയന്‍ ടീമില്‍ ലോകകപ്പ് കളിച്ച ക്യാപ്റ്റനായിരുന്ന പാറ്റ് കമ്മിന്‍സ്, ഡേവിഡ് വാര്‍ണര്‍ തുടങ്ങിയ താരങ്ങളില്ലാതെയാണ് ഇന്ത്യക്കെതിരെ ഇറങ്ങുക. മാത്യു വെയ്‍ഡാണ് ക്യാപ്റ്റന്‍. അതേസമയം ലോകകപ്പ് ജയിച്ച ടീമിലെ ഏഴ് താരങ്ങളുമായാണ് ഓസ്ട്രേലിയയുടെ വരവ്. ഫൈനലിലെ ഹീറോയായി മാറിയ ട്രാവിസ് ഹെഡിന് പുറമെ ഗ്ലെൻ മാക്സ്‍വെൽ, സ്റ്റീവ് സ്മിത്ത്, ഷോണ്‍ അബട്ട്, ജോഷ് ഇൻഗ്ലിസ്, മാര്‍ക്കസ് സ്റ്റോയിനിസ്, ആദം സാംപ എന്നിവരുമുണ്ട് ഓസീസ് സ്ക്വാഡിൽ. യുവനിരയായിറങ്ങുന്ന ഇന്ത്യക്ക് കടുത്ത വെല്ലുവിളിതന്നെയാകും ഓസീസെന്ന് ഇതോടെ ഉറപ്പിക്കാം.

Eng­lish Summary:India-Australia first T20 today
You may also like this video

Exit mobile version