Site icon Janayugom Online

പന്തും ജഡ്ഡുവും തിരിച്ചടിച്ചു; തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം കരകയറി ഇന്ത്യ

എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ മോശം തുടക്കത്തിന് ശേഷം ഇന്ത്യ ഭേദപ്പെട്ട നിലയിലേക്ക്. തുടക്കത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യ ടീ ബ്രേക്കിന് പിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. അഞ്ചാം ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. 17 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ആദ്യം പുറത്തായത്. താരത്തെ ജെയിംസ് ആന്‍ഡേഴ്‌സണ്‍ സാക്ക് ക്രൗളിയുടെ കൈയിലെത്തിക്കുകയായിരുന്നു. പിന്നാലെ 13 റണ്‍സെടുത്ത പുജാരയേയും മടക്കി ജിമ്മി ഇന്ത്യക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു. ടെസ്റ്റില്‍ 12-ാം തവണയാണ് പൂജാര ആന്‍ഡേഴ്സന്റെ മുന്നില്‍ വീഴുന്നത്. ഈ പരമ്പരയില്‍ ഇത് അഞ്ചാം തവണയാണ് ആന്‍ഡേഴ്സന്‍ പുജാരയെ പുറത്താക്കുന്നത്. 

പുജാരയുടെ വിക്കറ്റ് നഷ്ടമായശേഷം നാലാമനായി ക്രീസിലെത്തിയ കോലി തുടക്കത്തില്‍ പിടിച്ചു നിന്നെങ്കിലും 19 പന്തില്‍ 11 റണ്‍സെടുത്ത് മടങ്ങി. മാത്യു പോട്ടിന്റെ പന്തില്‍ പ്ലേയ്ഡ് ഓണായി ബൗള്‍ഡായാണ് കോലി പുറത്തായത്. തുടക്കത്തില്‍ ആക്രമിച്ചു കളിച്ച ശ്രേയസ് അയ്യര്‍ പ്രതീക്ഷ നല്‍കി. 11 പന്തില്‍ മൂന്ന് ബൗണ്ടറിയടിച്ച് 15 റണ്‍സെടുത്ത ശ്രേയസിനെ പക്ഷെ ആന്‍ഡേഴ്സണ്‍ ബൗണ്‍സറില്‍ വിക്കറ്റ് കീപ്പര്‍ സാം ബില്ലിങ്സിന്റെ കൈകളിലെത്തിച്ചു. 

വമ്പന്‍ തകര്‍ച്ച മുന്നില്‍ കണ്ട ഇന്ത്യയെ പിന്നീട് ഒന്നിച്ച റിഷഭ് പന്ത്-രവീന്ദ്ര ജഡേജ സഖ്യം മുന്നോട്ട് നയിക്കുകയായിരുന്നു. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ പന്ത് അര്‍ധസെഞ്ചുറി കുറിച്ചു. ജെയിംസ് ആന്‍ഡേഴ്സണ്‍ മൂന്നും മാത്യു പോട്ട് രണ്ട് വിക്കറ്റും വീഴ്ത്തി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് കോവിഡ് ബാധിച്ചതോടെയാണ് ബുംറ ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയത്. രോഹിത്തിന്റെ അഭാവത്തില്‍ ചേതേശ്വര്‍ പൂജാരയാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്.

Eng­lish Summary:India bounced back after the ini­tial col­lapse agan­ist england
You may also like this video

Exit mobile version