Site icon Janayugom Online

സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യ‑ചൈന ധാരണ

കിഴക്കൻ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ പൂര്‍ണ സൈനിക പിൻമാറ്റത്തിന് ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായി. അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കാൻ ഇത് നിര്‍ണായകമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കിഴക്കൻ ലഡാക്കിലെ ചുഷൂലില്‍ തിങ്കളാഴ്ച നടന്ന 21-ാമത് കമാൻഡര്‍തല ചര്‍ച്ചകളിലാണ് തീരുമാനമുണ്ടായത്. സേനാ- നയതന്ത്ര ചര്‍ച്ചകള്‍ തുടരാനും ഇരുവിഭാഗവും തീരുമാനിച്ചു. ഗാല്‍വൻ താഴ്‌വരയില്‍ 2020 ജൂണിലുണ്ടായ ആക്രമണത്തില്‍ ഇരു വിഭാഗങ്ങള്‍ക്കും ആള്‍ നാശം ഉണ്ടായിരുന്നു. ഇതോടെ ഇരുവിഭാഗങ്ങളും മേഖലയില്‍ സൈനിക വിന്യാസം ശക്തമാക്കി. 

2022 സെപ്റ്റംബറില്‍ നടന്ന ചര്‍ച്ചയില്‍ ഗോഗ്ര‑ഹോട്ട് സ്പ്രിങ് മേഖലയിലെ പട്രോളിങ് പോയിന്റ് 15ല്‍ നിന്ന് ഇരു രാജ്യങ്ങളും സൈന്യത്തെ പിൻവലിച്ചിരുന്നു. അന്നു മുതല്‍ ദേപ്‌സാങ്, ദെംചോക് ഉള്‍പ്പെടെയുള്ള ലഡാക്ക് അതിര്‍ത്തി പൂര്‍വസ്ഥിതിയില്‍ എത്തിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്.
കഴിഞ്ഞ തവണയും സൈന്യത്തെ പൂര്‍ണമായി പിൻവലിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനമായില്ല. തര്‍ക്കം പരിഹരിക്കാതെ ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം പഴയപടിയാകില്ലെന്ന് ഇന്ത്യ പലപ്പോഴായി ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

Eng­lish Summary:India, Chi­na agree to with­draw troops
You may also like this video

Exit mobile version