Site iconSite icon Janayugom Online

ഇന്ത്യ- ചെെന വിമാന സര്‍വീസ് ഉടൻ

അഞ്ച് വര്‍ഷത്തെ അനിശ്ചിതത്വത്തിന് ശേഷം ഇന്ത്യ- ചൈന വിമാനസര്‍വീസ് ഉടന്‍ ആരംഭിക്കും. ഈ മാസം അവസാനത്തോടെ സര്‍വീസ് പുനരാരംഭിക്കുമെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഒക്ടോബര്‍ അവസാന ഞായറാഴ്ച ആയ 26ാം തീയതി മുതല്‍ ആരംഭിക്കുന്ന ശൈത്യകാല പട്ടികയിലാണ് ഇന്ത്യയില്‍ നിന്ന് ചൈനയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ഉള്‍പ്പെടുത്തുക.
വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പിന് പിന്നാലെ കൊല്‍ക്കത്തയില്‍ നിന്ന് ഗാങ്സൊയിലേയ്ക്ക് പ്രതിദിന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. ഡല്‍ഹിയില്‍ നിന്നും ഉടന്‍തന്നെ സര്‍വീസ് ആരംഭിച്ചേക്കും. ഇന്ത്യ‑ചൈന സര്‍വീസ് പുനരാരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇതിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകട്ടെയെന്നും ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേര്‍സ് പറഞ്ഞു.
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ മുഴുവന്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകളും റദ്ദാക്കിയതിനൊപ്പം 2020 മാര്‍ച്ചിലാണ് ചൈനയില്‍ നിന്ന് നേരിട്ടുള്ള സര്‍വീസിന് വിലക്ക് ഏര്‍പ്പെടുത്തിയത്. മറ്റ് അന്താരാഷ്ട്ര സര്‍വീസുകള്‍ ക്രമേണെ പുനരാരംഭിച്ചുവെങ്കിലും 2020 ലെ ഗാല്‍വാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് അതിര്‍ത്തികള്‍ സംഘര്‍ഷഭരിതമായതോടെ ഇരുരാജ്യങ്ങളും അകലം പാലിച്ചു. സിംഗപ്പൂര്‍, ഹോങ്ഗോങ് എന്നിവിടങ്ങളില്‍ നിന്ന് കണക്ഷന്‍ സര്‍വീസിലൂടെയാണ് ഇരുരാജ്യങ്ങളിലേക്കും ആളുകള്‍ യാത്രനടത്തിയിരുന്നത്. ഇത് യാത്ര ചെലവ് ഉയരാന്‍ കാരണമായിരുന്നു. 

Exit mobile version