Site icon Janayugom Online

സമ്പൂര്‍ണ വാക്സിനേഷന്‍; ഇന്ത്യ ബഹുദൂരം പിന്നിലെന്ന് അന്താരാഷ്ട്ര റിപ്പോര്‍ട്ട്

നൂറു കോടി വാക്സിന്‍ ഡോസ് നേട്ടം കൊട്ടിഘോഷിക്കുമ്പോഴും സമ്പൂര്‍ണ വാക്സിനേഷന്‍ കൈവരിക്കുന്ന ലക്ഷ്യത്തില്‍ നിന്നും ഇന്ത്യ ഇപ്പോഴും ബഹുദൂരം പിന്നിലെന്ന് അന്താരാഷ്ട്ര റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഇതുവരെ 1.02 ബില്യണ്‍ (100.2 കോടി) ഡോസ് വാക്സിനാണ് വിതരണം ചെയ്തിരിക്കുന്ന്. എന്നാല്‍ ഇന്ത്യയിലെ ആകെ ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ ഈ മാസം 25 വരെ 15 ശതമാനം പേര്‍ക്ക് മാത്രമാണ് രാജ്യത്ത് സമ്പൂര്‍ണ വാക്സിന്‍ വിതരണം ചെയ്തിരിക്കുന്നതെന്ന് ഔര്‍ വേള്‍ഡ് ഇന്‍ ഡാറ്റയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 

ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാ വിഭാഗത്തിന്റെ കണക്കനുസരിച്ച് ആഗോളതലത്തില്‍ പൂര്‍ണ ഡോസ് വാക്സിന്‍ നല്‍കിയവരുടെ ഇന്ത്യയിലെ കണക്ക് 17 ശതമാനമാണ്. സമ്പൂര്‍ണ വാക്സിനേഷന്‍ യജ്ഞത്തില്‍ ഇന്ത്യയുടെ ഇഴഞ്ഞു പോക്കാണ് ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഒരു ബില്യണ്‍ ഡോസ് വാക്സിനിലൂടെ രാജ്യത്തെ ജനസംഖ്യയുടെ 35 ശതമാനം പേര്‍ക്ക് സമ്പൂര്‍ണ കുത്തിവയ്പ്പ് നല്‍കാം. എന്നാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിതരണം ചെയ്യുന്ന കോവിഷീല്‍ഡ് വാക്സിന്‍ ഡോസുകളുടെ നീണ്ട കാലയളവ് മൂലം ജനങ്ങള്‍ രണ്ടാം ഡോസ് സ്വീകരിക്കുന്നതില്‍ കാലതാമസം വരുത്തുന്നു. 

ചൈനയുടെ കാര്യമെടുത്താല്‍ രാജ്യത്തെ ജനസംഖ്യയുടെ മൂന്നിലൊന്നിനും (2.25 ബില്യണ്‍) പൂര്‍ണ വാക്സിനേഷന്‍ നല്‍കി കഴിഞ്ഞു. യുഎസിലും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും പരമാവധി ഡോസ് വാക്സിന്‍ നല്‍കിക്കഴിഞ്ഞെങ്കിലും സമ്പൂര്‍ണ വാക്സിനേഷനില്‍ ഇവരുടെ നേട്ടം 50 മുതല്‍ 60 ശതമാനം വരെയാണ്. എന്നാല്‍ ലോക ജനസംഖ്യയുടെ 17 ശതമാനം പ്രതിനിധാനം ചെയ്യുന്ന ആഫ്രിക്കയില്‍ ഇതുവരെ മൂന്ന് ശതമാനത്തിന് മാത്രമാണ് വാക്സിന്‍ നല്‍കിയിട്ടുള്ളത്.

Eng­lish Sum­ma­ry : india lags behind com­plete vac­ci­na­tion says report

You may also like this video:

Exit mobile version