Site icon Janayugom Online

ലോര്‍ഡ്‌സ് ടെസ്റ്റ്; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ലീഡ്, ആവേശാന്ത്യത്തിലേക്ക്

ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 154 റണ്‍സിന്റെ രണ്ടാം ഇന്നിങ്‌സ് ലീഡ്. നാലാംദിനം കളി അവസാനിച്ചപ്പോള്‍ ഇന്ത്യ ആറ് വിക്കറ്റിന് 181 റണ്‍സെടുത്തിട്ടുണ്ട്. 61 റണ്‍സ് നേടിയ അജിന്‍ക്യ രഹാനെയും 206 പന്തില്‍ നിന്ന് 45 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയുമാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 100 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

29 പന്തില്‍ 14 റണ്‍സെടുത്ത റിഷഭ് പന്തും 4 റണ്‍സുമായി ഇശാന്ത് ശര്‍മയുമാണ് ക്രീസില്‍. മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മൊയീന്‍ അലി രണ്ടും സാം കറന്‍ ഒരു വിക്കറ്റും വീഴ്ത്തി. അവസാന ദിനമായ ഇന്ന് ഇന്ത്യയുടെ ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി സ്വന്തമാക്കി ലഞ്ചിന് മുമ്പ് കളി വിജയിക്കാനായിരിക്കും ഇംഗ്ലണ്ട് ശ്രമിക്കുക. കെ എല്‍ രാഹുല്‍ (5), രോഹിത് ശര്‍മ (21) വിരാട് കോലി (20) അജിന്‍ക്യ രഹാനെ (61) ചേതേശ്വര്‍ പൂജാര (45) ജഡേജ (3) എന്നിവരാണ് ഇന്ത്യയുടെ മറ്റ് സ്കോറര്‍മാര്‍.

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 364നെതിരെ ആതിഥേയര്‍ 391ന് പുറത്തായിരുന്നു. 27 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ഇംഗ്ലണ്ട് നേടിയത്. റൂട്ടിന്റെ സഞ്ചുറിയായിരുന്നു ഇംഗ്ലണ്ടിന് ഒന്നാം ഇന്നിങ്‌സ് ലീഡ് സമ്മാനിച്ചിരുന്നത്. പുറത്താവാതെ 180 റണ്‍സാണ് ഇംഗ്ലണ്ട് നായകന്‍ സ്വന്തം പേരില്‍ കുറിച്ചത്.

ജോണി ബെയര്‍സ്‌റ്റോ (57), റോറി ബേണ്‍ഡസ് (49) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാല് വിക്കറ്റ് വീഴ്ത്തി. ഇശാന്ത് ശര്‍മ മൂന്നും മുഹമ്മദ് ഷമി രണ്ട് വിക്കറ്റും സ്വന്തമാക്കിയിരുന്നു.

Eng­lish sum­ma­ry: India leads by 154 Runs against England

You may also like this video:

Exit mobile version