Site iconSite icon Janayugom Online

എതിര്‍ക്കുന്നവരെ തടവിലാക്കുന്നതില്‍ ഇന്ത്യ മുന്നില്‍

എഴുത്തുകാര്‍, ബുദ്ധിജീവികള്‍, വിദ്യാഭ്യാസ വിചക്ഷണര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവരെ തടവിലിടുന്നതില്‍ മുന്നിലുള്ള ലോകത്തെ പത്ത് രാജ്യങ്ങളിലൊന്ന് ഇന്ത്യ. ഒമ്പതാമതാണ് ഇന്ത്യയുള്ളത്. രാഷ്ട്രീയ അധികാര നിയന്ത്രണത്തിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ വിയോജിപ്പുകളെ ഇല്ലാതാക്കുന്നതിന് നടത്തുന്ന നീക്കത്തിന്റെ ഫലമായാണ് ഇന്ത്യയില്‍ ഇത് സംഭവിക്കുന്നതെന്ന് യുഎസിലെ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ പെന്‍ അമേരിക്കയുടെ എഴുതാനുള്ള സ്വാതന്ത്ര്യം — 2021 റിപ്പോര്‍ട്ടില്‍ പറയുന്നു. 

36 രാജ്യങ്ങളിലായി 277 എഴുത്തുകാരും മറ്റുമാണ് ഇക്കാലയളവില്‍ തടവിലാക്കപ്പെട്ടത്. അതില്‍ എട്ടുപേരും ഇന്ത്യയിലായിരുന്നു. കൊമേഡിയന്‍ മുനവര്‍ ഫറൂഖി, ഭീമാ കെറേഗാവ് കേസിലെ വരവര റാവു, സുധാ ഭരദ്വാജ്, ഗോണ്‍സാല്‍വസ്, ഹണി ബാബു, ഗൗതം നവ്‌ലാഖെ, അരുണ്‍ ഫെരേര, ആനന്ദ് തെല്‍തുംബ്ഡെ എന്നിവരാണ് ജയിലില്‍ അടയ്ക്കപ്പെട്ടത്. ജയിലില്‍ കൊല്ലപ്പെട്ട സ്റ്റാന്‍ സ്വാമിയുടെ പേരും പെന്‍ റിപ്പോര്‍ട്ടിലുണ്ട്.

അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ 2021ല്‍ രാജ്യത്ത് 1,157 മണിക്കൂര്‍ അതായത് 48 ദിവസം ഇന്റര്‍നെറ്റ് നിരോധനമുണ്ടായിരുന്നുവെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ നിരോധനമുണ്ടായത് കശ്മീരിലും ഡല്‍ഹിയിലുമായിരുന്നുവെന്നും റിപ്പോ‍ര്‍ട്ടിലുണ്ട്. 2020ല്‍ 273 പേരെയാണ് രാജ്യങ്ങള്‍ തടവിലാക്കിയത്. ഇവരില്‍ പലരും പിന്നീടും ജയിലില്‍ തുടരുകയാണ്. 2021 ല്‍ തടവിലാക്കപ്പെട്ട 277 പേരില്‍ പകുതിയിലധികം പേരും 2019, 20 വര്‍ഷം മുതല്‍ ജയിലില്‍ കഴിയുന്നവരാണ്. ചൈനയാണ് പട്ടികയില്‍ മുന്നിലുള്ളത്. 85 പേരാണ് ഇവിടെ തടവിലാക്കപ്പെട്ടത്. സൗദി അറേബ്യ 29, മ്യാന്മര്‍ 26, ഇറാന്‍ 21, ടര്‍ക്കി 18, ഈജിപ്ത് 14, ബെലാറുസ് 10, വിയറ്റ്നാം 10, ഇന്ത്യ, എറിത്രീയ എട്ടുവീതം എന്നിങ്ങനെയാണ് ആദ്യ പത്തു രാജ്യങ്ങളില്‍ തടവിലാക്കപ്പെട്ടവരുടെ എണ്ണം.

Eng­lish Summary:India leads in deten­tion of dissidents
You may also like this video

Exit mobile version