Site icon Janayugom Online

പ്രതിപക്ഷ വേട്ട : മോഡിക്ക് താക്കീതായി ഇന്ത്യ പ്രതിഷേധം ഇന്ന്

പ്രതിപക്ഷ വേട്ട തുടരുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തില്‍ രാം ലീലാ മൈതാനിയില്‍ ഇന്ന് വന്‍ പ്രതിഷേധം സംഘടിപ്പിക്കും. മുന്നണി നേതാക്കളെല്ലാം പ്രതിഷേധത്തില്‍ പങ്കെടുക്കും. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനമെടുത്തത്. ആദായ നികുതി വകുപ്പ്, ഇഡി, സിബിഐ തുടങ്ങിയ കേന്ദ്രഏജന്‍സികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷത്തെ തളച്ചിടാന്‍ മോഡി സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് താക്കീതാകും ഇന്നത്തെ പ്രതിഷേധം. ആയിരക്കണക്കിന് പേരാകും ഇന്ന് രാംലീലാ മൈതാനിയിലെ പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുക. 

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷവും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ തകര്‍ക്കാനുള്ള നീക്കങ്ങളാണ് മോഡി സര്‍ക്കാര്‍ നടത്തുന്നത്. മാതൃകാ പെരുമാറ്റചട്ടം നിലനില്‍ക്കുമ്പോള്‍ പോലും കേന്ദ്ര ഏജന്‍സികള്‍ കൈവിട്ട കളികള്‍ തുടരുന്നത് ജനാധിപത്യത്തിനു തന്നെ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ പ്രതിഷേധം. കെജ്‌രിവാളിന്റെ അറസ്റ്റില്‍ മാത്രമുള്ള പ്രതിഷേധമല്ലിത്. മറിച്ച് കേന്ദ്ര സര്‍ക്കാരിന്റെ കപടതകള്‍ മുഴുവന്‍ ജനത്തിനു മുന്നില്‍ തുറന്നു കാട്ടാനാകും ഈ അവസരം വിനിയോഗിക്കുകയെന്ന് നേതാക്കള്‍ വ്യക്തമാക്കി.

സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, സിപിഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, തിരുച്ചി ശിവ, ഡെറിക് ഓ ബ്രയാന്‍, ശരത് പവാര്‍, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ്, തേജസ്വി യാദവ്, ഫറൂഖ് അബ്ദുള്ള, ദീപാങ്കര്‍ ഭട്ടാചാര്യ, ചംപൈ സോരേന്‍, കല്‍പനാ സോരേന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതിഷേധത്തില്‍ അണി നിരക്കും. കെജ്‌രിവാളിന്റെ ഭാര്യയും മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥയുമായ സുനിതാ കെജ്‌രിവാളിനെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള മുന്നൊരുക്കങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ആരംഭിച്ചതായും വാര്‍ത്തകളുണ്ട്. അത്തരത്തിലൊരു നീക്കം ഫലം കണ്ടാല്‍ സുനിതയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ വേദിയായി കൂടി രാംലീലാ മൈതാനം മാറുമെന്നും വിലയിരുത്തലുണ്ട്.

Eng­lish Summary:India protests today as a warn­ing to Modi
You may also like this video

Exit mobile version