Site iconSite icon Janayugom Online

റഷ്യയിൽ നിന്നും 288 എസ്-400 മിസൈലുകൾ വാങ്ങാൻ ഇന്ത്യ

റഷ്യയില്‍ നിന്ന് 10,000 കോടി രൂപ ചെലവില്‍ 288 എസ്-400 മിസൈലുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിലുള്ള ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലില്‍ ഇതുസംബന്ധിച്ച അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. 120 ഹ്രസ്വദൂര മിസൈലുകളും 168 ദീര്‍ഘദൂര മിസൈലുകളും ഫാസ്റ്റ് ട്രാക്ക് പ്രൊസീജിയര്‍ വഴിയാണ് വാങ്ങുന്നത്.

ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് പാകിസ്ഥാന്‍ യുദ്ധവിമാനങ്ങളെയും ഡ്രോണുകളെയും വെടിവച്ചിടാന്‍ എസ്-400 സംവിധാനം വ്യാപകമായി ഉപയോഗിച്ചിരുന്നു. ആ സമയത്ത് തീര്‍ന്നുപോയ സ്റ്റോക്ക് നികത്താനാണ് പുതിയ നീക്കം. നിലവില്‍ കരാറൊപ്പിട്ട രണ്ട് എസ്-400 മിസൈലുകള്‍ കൂടി ഈ വര്‍ഷം ജൂണിലും നവംബറിലുമായി ഇന്ത്യയ്ക്ക് ലഭിക്കും.

പാന്റ്‌സിര്‍ ഷോര്‍ട്ട് റേഞ്ച് സിസ്റ്റത്തിനൊപ്പം റഷ്യയില്‍ നിന്ന് അഞ്ച് എസ്-400 സംവിധാനങ്ങള്‍ കൂടി വാങ്ങണമെന്ന് വ്യോമസേന ആവശ്യപ്പെട്ടിരുന്നു. സായുധ ഡ്രോണുകളെയും കാമികേസ് ഡ്രോണുകളെയും നേരിടുന്നതില്‍ റഷ്യന്‍ മിസൈല്‍ സംവിധാനം ഫലപ്രദമാണ്. അതിര്‍ത്തിക്കപ്പുറത്ത് നിന്ന് വരുന്ന വ്യോമ നീക്കങ്ങളെ ഫല്വപ്രദമായി പ്രതിരോധിക്കാന്‍ എസ്-400, പാന്റ്‌സിര്‍ മിസൈല്‍ സംവിധാനങ്ങളെ ഇരട്ടപാളികളുള്ള പ്രതിരോധ സംവിധാനത്തിന് കഴിയും.

വ്യോമസേനയ്ക്കായി 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. ഏകദേശം 3.60 ലക്ഷം കോടി രൂപയുടെ വിവിധ പ്രതിരോധ പദ്ധതികള്‍ക്ക് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അനുമതി നല്‍കിയിരിക്കുന്നത്.

Exit mobile version