Site iconSite icon Janayugom Online

തുടക്കം നന്നാക്കാന്‍ ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് ഇന്ന്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാമത്തെയും അവസാനത്തേതുമായി ടെസ്റ്റ് മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യക്ക് ഒരേയൊരു ലക്ഷ്യം മാത്രമേയുള്ളു, എങ്ങനെയും വിജയിക്കുക. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക വിജയിച്ചതോടെ പരമ്പരയില്‍ സമനില നേടാന്‍ ഇന്ത്യക്ക് വിജയിച്ചേ മതിയാകു. ഇന്ന് ആരംഭിക്കുന്ന മത്സരം സമനിലയിലായാലും ദക്ഷിണാഫ്രിക്ക പരമ്പര നേടും. ന്യൂലാന്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഉച്ചയ്ക്ക് 1.30നാണ് മത്സരം. 

2024ലെ ഇന്ത്യയുടെ ആദ്യ മത്സരം കൂടിയാണിത്. ആദ്യ മത്സരത്തില്‍ വിരാട് കോലിയും കെ എല്‍ രാഹുലും ജസ്പ്രീത് ബുംറയും മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ഓപ്പണറും ക്യാപ്റ്റനുമായ രോഹിത് ശര്‍മ്മയും യശസ്വി ജയ്സ്വാളും ആദ്യ മത്സരത്തില്‍ രണ്ട് ഇന്നിങ്സിലും നിരാശപ്പെടുത്തിയത് ഇന്ത്യക്ക് തിരിച്ചടിയായിരുന്നു. മൂന്നാമനായിറങ്ങിയ ശുഭ്മാന്‍ ഗില്ലിനും കാര്യമായിയൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഏകദിനത്തില്‍ മികച്ച ഫോം കണ്ടെത്തിയിട്ടുള്ള ഗില്ലിന് ടെസ്റ്റില്‍ ഫോം വീണ്ടെടുക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഗില്‍ ടീമില്‍ തുടര്‍ന്നേക്കും. നാലാം നമ്പറില്‍ കോലിയും കെ അഞ്ചാമത് ശ്രേയസ് അയ്യരും ആറാമത് കെ എല്‍ രാഹുലും തന്നെ ബാറ്റിങ്ങിനെത്തും. ഓള്‍ റൗണ്ടറായി രവീന്ദ്ര ജഡേജയാകും ഏഴാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങുക എന്നാണ് കരുതുന്നത്. ആദ്യ മത്സരത്തില്‍ കളിച്ച അ­ശ്വിന് പകരമായിരിക്കും ജഡേജ പ്ലേയിങ് ഇലവനിലെത്തുക. 

ആദ്യ മത്സരത്തില്‍ ബുംറയും സിറാജും ടീമില്‍ തുടരുമ്പോള്‍ ഷാര്‍ദുല്‍ ഠാക്കൂറിന് പകരക്കാരനെത്താനാണ് സാധ്യത. അങ്ങനെയെങ്കില്‍ മുകേഷ് കുമാറോ ആവേഷ് ഖാനോ ആയിരിക്കും ടീമിലെത്തുക. സ്വന്തം മണ്ണില്‍ നടക്കുന്ന പരമ്പരയായതിനാല്‍ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര നേടുകയെന്ന ലക്ഷ്യത്തോടെയിറങ്ങുമ്പോള്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. നേരത്തെ ടി20 പരമ്പര 1–1ന് സമനില നേടിയപ്പോള്‍ ഏകദിന പരമ്പര 2–1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു.

Eng­lish Summary;India to make good start; Sec­ond Test against South Africa today
You may also like this video 

Exit mobile version