Site icon Janayugom Online

കാനില്‍ വിരിഞ്ഞ ഇന്ത്യന്‍ ‘സൂര്യകാന്തി’; അഭിമാനമായി ചിദാനന്ദ എസ് നായ്ക്ക്

ഇത്തവണത്തെ കാൻ ഫിലിം ഫെസ്‌റ്റിവലിൽ മികച്ച ഹ്രസ്വചിത്രത്തിനുള്ള ലാ സിനിഫിന്റെ ഒന്നാം സമ്മാനം ഇന്ത്യക്കാരന്. ചിദാനന്ദ എസ് നായിക്കിന്റെ “സൺഫ്ലവേഴ്‌സ് വേർ ദി ഫസ്‌റ്റ് വൺസ് ടു നോ” എന്ന ഷോര്‍ട്ഫിലിമാണ് രാജ്യത്തിന്റെ യശ്ശസ് ഉയര്‍ത്തിയിരിക്കുന്നത്. കര്‍ണാടകയിലെ മൈസൂരിൽ ഡോക്‌ടറായി ജോലി ചെയ്‌തിരുന്ന ചിദാനന്ദ പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ വിദ്യാര്‍ത്ഥിയാണ്. ഒരു വർഷത്തെ ടെലിവിഷന്‍ മേഖല കോഴ്‌സിന്റെ അവസാനത്തിലാണ് ഈ ചെറുസിനിമ ഒരുക്കിയത്. ഒന്നാം സമ്മാന ജേതാവിന് 15000 യൂറോ ലഭിക്കും.

16 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം കോഴിയെ മോഷ്‌ടിക്കുന്ന വൃദ്ധയും പിന്നീട് ഗ്രാമത്തില്‍ നടക്കുന്ന സംഭവങ്ങളുമാണ് പറയുന്നത്. കന്നഡ നാടോടി കഥയെ അടിസ്ഥാനമാക്കിയാണ് തിരക്കഥ എഴുതിയത്. ലാ സിനിഫ് മത്സരത്തിൽ ഇന്ത്യക്കാരിയായ മാൻസി മഹേശ്വരിയുടെ ‘ബണ്ണിഹുഡ്’ എന്ന ആനിമേഷൻ ചിത്രം മൂന്നാം സമ്മാനവും നേടി. അതൊരു ബ്രിട്ടീഷ് ചിത്രമാണെങ്കിലും സംവിധായിക ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയാണ്. 

കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ആസ്യ സെഗലോവിച്ച് സംവിധാനം ചെയ്‌ത “ഔട്ട് ദി വിഡോ ത്രൂ ദി വാൾ”, ഗ്രീസിലെ അരിസ്‌റ്റോട്ടിൽ യൂണിവേഴ്‌സിറ്റി ഓഫ് തെസലോനിക്കിയിലെ നിക്കോസ് കോളിയൂക്കോസ് സംവിധാനം ചെയ്‌ത “ദി ചാവോസ് ഷീ ലെഫ്റ്റ് ബിഹൈൻഡ്” എന്നിവ രണ്ടാം സമ്മാനം പങ്കിട്ടു. അവാർഡ് ലഭിച്ച സിനിമകൾ ജൂൺ മൂന്നിന് സിനിമ ഡു പാന്തിയോണിലും ജൂൺ നാലിന് എംകെ 2 ക്വായ് ഡി സെയ്‌നിലും പ്രദർശിപ്പിക്കും.

Eng­lish Summary:Indian ‘Sun­flower’ bloom­ing in Cannes; Proud­ly to Chi­danan­da S Naik
You may also like this video

Exit mobile version