ഹിറ്റ്ലറെയും മുസോളിയെയും കടത്തിവെട്ടുന്ന നവഫാസിസ്റ്റുകളായി സംഘപരിവാർ മാറിയിരിക്കുകയാണ്. വിയോജിക്കുന്നവരെയും വിമർശിക്കുന്നവരെയും ഇല്ലാതാക്കുന്നതാണ് ഫാസിസത്തിന്റെ പുതിയ ലക്ഷണം. രാജ്യ ചരിത്രത്തിലെ നിഷ്ഠൂരമായ സംഭവമാണ് ഗുജറാത്ത് കലാപം. സ്ത്രീകളും കുട്ടികളും ഗർഭിണികളും ഗർഭസ്ഥ ശിശുക്കളും നേരിട്ടത് വിവരിക്കാനാവാത്ത അക്രമണങ്ങളാണ്, ഇതിന് നേതൃത്വം നൽകിയത് ബി ജെ പി എം എൽ എ മാർ അടക്കമുള്ളവരാണ് ഗുജറാത്ത് കലാപത്തിന്റെ ആവിഷ്ക്കാരം ഒരു സിനിമ രൂപത്തിലൂടെ പുറത്ത് വരുന്നത് ഇത്തരം കലാപങ്ങളുടെ ആവർത്തനത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന ആഹ്വാനമാണ്. എന്നാൽ ഗർഭിണികൾ കൊല ചെയ്യപ്പെടുന്നതും ഗർഭസ്ഥ ശിശുക്കളെ പുറത്ത് എടുത്ത് നൃത്തമാടുന്നതും പുതുതലമുറ കാണുന്നത് 12 വർഷത്തിനിപ്പറവും ബി ജെ പിയെ വല്ലാതെ ഭയപ്പെടുത്തുകയാണ്. എമ്പുരാൻ സിനിമയുടെ ഏതാനും രംഗങ്ങൾ വെട്ടുകയും നിശബ്ദമാക്കുകയും ചെയ്തതിലൂടെ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലിക അവകാശങ്ങളുടെ തായ് വേര് അറത്തിരിക്കുകയാണ്. മുറിച്ച് മാറ്റപ്പെട്ട സിനിമ ഒരു പ്രതീകം മാത്രമാണ് നവഫാസിസം ആസുര ഭാവത്തിലേക്ക് കടന്നിരിക്കുകയാണ്. തങ്ങളുടെ അജണ്ട നടപ്പിലാക്കുവാൻ ഭരണാധികാരികൾ കേന്ദ്ര ഏജൻസികളെ യഥേഷ്ടം ഉപയോഗിക്കുകയാണ്. സഞ്ജയ്മിശ്ര എൻ ഐ എ മേധാവിയായിരിക്കുമ്പോൾ ആണ് പ്രതിപക്ഷ നേതാക്കൾക്ക് എതിരെ ഏറ്റവും കൂടുതൽ കേസുകൾ എടുത്തത് ഉപകാരസ്മരണയായി സഞ്ജയ് മിശ്രയെ ഇപ്പോൾ പ്രധാനമന്ത്രിയുടെ സാമ്പത്തിക കാര്യ പ്രിൻസിപ്പല്‍ സെക്രട്ടറിയായി നിയമിച്ചിരിക്കുകയാണ് രാജ്യത്തിന്റെ മഹത്തായ സംസ്കാരത്തിലും സംസ്കൃതിയിലും ഭരണഘടനയിലും വിശ്വസിക്കുന്ന ജനതയുടെ ആകെ ചെറുത്ത് നില്പ് ഇന്നിന്റെ അനിവാര്യതയാണ് എന്ന് സി പി ഐ ഇടക്കൊച്ചി ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് അഡ്വ: കെ എൻ സുഗതൻ പറഞ്ഞു.
ഇടക്കൊച്ചിയിലെ തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്നും സമീപവാസികൾക്കും യാത്രക്കാർക്കും ദുരിതമായ പൊടിശല്യത്തിന് പരിഹാരം കാണണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സി പി ഐ ജില്ലാകൗൺസിൽ അംഗം പി വി ചന്ദ്രബോസ്, മണ്ഡലം സെക്രട്ടറി എ കെ സജീവൻ, എ ഐ വൈ എഫ് ജില്ലാസെക്രട്ടറി കെ ആർ റെനീഷ്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ പി മണിലാൽ എന്നിവർ പ്രസംഗിച്ചു. എം എസ് രാജേഷ്, സി എൻ രഞ്ജിത്ത് മാസ്റ്റർ, ഇന്ദിര മനോഹരൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. വി വി വിനു രക്തസാക്ഷി പ്രമേയവും എ അരുൺകുമാർ അനുശോചന പ്രമേയവും എൻ ഇ അലക്സാണ്ടർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. എൻ എ ജനമേ ജയൻ നന്ദിയും പറഞ്ഞു.
സെക്രട്ടറിയായി എൻ ഇ അലക്സാണ്ടറിനെയും അസി: സെക്രട്ടറിയായി എൻ എ ജനമേജയനെയും തെരഞ്ഞെടുത്തു

