Site iconSite icon Janayugom Online

ഇന്ത്യയുടെ ചത്ത സമ്പദ് വ്യവസ്ഥ: ട്രംപിനു പിന്തുണയുമായി രാഹുല്‍ഗാന്ധി

ഇന്ത്യയുടേത് ചത്ത സമ്പദ് വ്യവസ്ഥായാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദത്തിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി. എന്നാല്‍ രാഹുലിനെ പിന്തുണയ്ക്കാതെ കോണ്‍ഗ്രസിലെയും, സഖ്യകക്ഷികളിലേയും നേതാക്കളും. ട്രംപ് പറഞ്ഞതു പോലെ രാജ്യത്തിന്റേത് ചത്ത സമ്പദ് വ്യവസ്ഥയാണെന്നും എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും, ധനമന്ത്രി നിര്‍മ്മലാ സീതാരാമനും ഒഴികെ എല്ലാവര്‍ക്കും അറിയാമന്നുമാണ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളായ ശശിതരൂര്‍, രാജീവ് ശുക്ല, ഇമാര്‍ മസൂദ് തുടങ്ങിയവര്‍ രാഹുലിന്റെ പ്രസ്താവന തള്ളിയിരിക്കുകയാണ്, 

ഇന്ത്യാ മുന്നണിയിലെ സഖ്യ കക്ഷിയായ ശിവസേന ഉദ്ധവ് വിഭാഗം നേതാക്കളും ട്രംപ് വിരുദ്ധ നിലപാടിലാണ്. ട്രംപിന്റെ പ്രസ്താവന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ ഗൗരവമേറിയ കാര്യമാണെന്ന് ശശി തരൂർ പറഞ്ഞു. അമേരിക്ക അല്ലെങ്കിൽ പുറത്തുള്ള മറ്റു സാധ്യതകളും ഇന്ത്യ തേടണമെന്ന് ശശി തരൂർ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

അമേരിക്ക നമ്മുടെ ആവശ്യങ്ങളും മനസ്സിലാക്കണം. അമേരിക്കയ്ക്കുമേൽ ഇന്ത്യ ഏർപ്പെടുത്തിയിരിക്കുന്ന തീരുവകൾ ന്യായീകരിക്കാനാകാത്തതല്ലെന്നും ശശി തരൂർ കൂട്ടിച്ചേർത്തു. ട്രംപിന്റെ പരാമർശത്തെ അപലപിച്ചുകൊണ്ട് ഇമ്രാൻ മസൂദും രംഗത്ത് എത്തി, പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്രംപിന് മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു.ട്രംപിനെതിരേ ഒരു വാക്കുപോലും പറയാൻ സർക്കാർ തയ്യാറല്ല. നമ്മൾ അമേരിക്കയുടെ അടിമകളായി മാറിയോ രാജ്യം മുഴുവനും പ്രധാനമന്ത്രിക്കൊപ്പം ഉറച്ചുനിൽക്കും. പക്ഷെ, അദ്ദേഹം ട്രംപിന് മറുപടി നൽകണം ഇമ്രാൻ മസൂദ് പറയുന്നു.

ട്രംപിന്റെ വാദം തെറ്റാണെന്നും ഇന്ത്യയുടേത് ചത്ത സമ്പദ് വ്യവസ്ഥയല്ലെന്നും മറ്റൊരു കോൺഗ്രസ് എംപി രാജീവ് ശുക്ലയും പ്രതികരിച്ചു. പി.വി. നരസിംഹ റാവു, വാജ്പേയ്, മൻമോഹൻസിങ് തുടങ്ങിയവരുടെ സംഭാവനകൾ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇന്ത്യയുടെ സാമ്പത്തികസ്ഥിതി ഒട്ടും ദുർബലമല്ല. അത് ദുർബലപ്പെടുത്താൻ സാധിക്കുകയുമില്ല. അത്തരത്തിൽ ആരെങ്കിലും അവകാശപ്പെടുന്നുണ്ടെങ്കിൽ അത് തെറ്റിദ്ധാരണകൊണ്ടാണ്.ട്രംപ് മിഥ്യാധാരണയിലാണ് ജീവിക്കുന്നത് ശുക്ല അഭിപ്രായപ്പെട്ടു 

ഇന്ത്യൻ സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്ന ലോകത്തിലെതന്നെ മികച്ച അഞ്ച് സമ്പദ് വ്യവസ്ഥകളിൽ ഒന്നാണെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് പ്രിയങ്ക ചതുർവേദി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. അതിനെ നിർജീവമെന്ന് വിളിക്കുന്നത് അഹങ്കാരം കൊണ്ടോ അറിവില്ലായ്മ കൊണ്ടോ ആണെന്ന് പ്രിയങ്കാ ചതുർവേദി പറഞ്ഞു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയല്ല, രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഭാവിയാണ് നിർജീവമായതെന്ന് കർണാടക ബിജെപി എക്സിൽ കുറിച്ചു. ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തെ ചെറുതാക്കിക്കാണിക്കാൻ രാഹുൽ ഗാന്ധി നിരന്തരം ശ്രമിക്കുന്നുവെന്നും ഇത് വെറും രാഷ്ട്രീയ പ്രഹസനമാണെന്നും ബിജെപി ആരോപിച്ചു. മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കാൻ കഠിനാധ്വാനം ചെയ്യുന്ന 140 കോടി ഇന്ത്യക്കാർക്ക് നേരെയുള്ള അപമാനമാണിതെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു. 

Exit mobile version