ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉല്പന്നങ്ങൾക്ക് 50% വരെ തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന് യുഎസിലേക്കുള്ള കയറ്റുമതിയിലെ കുറവും സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതിയിലെ വർധനവും മൂലം സെപ്റ്റംബറിൽ ഇന്ത്യയുടെ വ്യാപാര കമ്മി 13 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 2,83,457 കോടി രൂപയായി (32.15 ബില്യൺ ഡോളര്‍) വർധിച്ചു.
റോയിട്ടേഴ്‌സ് നടത്തിയ സര്‍വേയില്‍ സാമ്പത്തിക വിദഗ്ധർ പ്രവചിച്ച 25.13 ബില്യൺ ഡോളറിനേക്കാൾ കൂടുതലായിരുന്നു കമ്മി. 2024 ഓഗസ്റ്റിൽ ഇന്ത്യയുടെ വ്യാപാര കമ്മി 34.03 ബില്യൺ ഡോളറായിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഇന്ത്യയുടെ വ്യാപാര കമ്മി ഒരു വർഷം മുമ്പുള്ള ഇതേ കാലയളവിനേക്കാൾ ഏകദേശം 10 ബില്യൺ ഡോളറായി വർധിച്ചു. വിശാലമായ വ്യാപാര കമ്മി ഇന്ത്യയുടെ കറന്റ് അക്കൗണ്ട് ബാലൻസിനെ ബാധിക്കുകയും ഡോളറിനെതിരെ റെക്കോഡ് താഴ്ന്ന നിലയിലായ പ്രാദേശിക കറൻസിയിൽ സമ്മർദം വർധിപ്പിക്കുകയും ചെയ്യും.

