Site icon Janayugom Online

സംസ്ഥാനത്ത് വന്ധ്യതാ സർവേ; ആദ്യഘട്ടം 15ന് പൂർത്തിയാകും

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് 2022–23 സാമ്പത്തിക വർഷം നടത്തുന്ന വന്ധ്യതാ സർവേയുടെ ആദ്യഘട്ടം 15ന് പൂർത്തിയാകും. വന്ധ്യതാ ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചുവരുന്ന അവസരത്തിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചും ചികിത്സ സൗകര്യങ്ങളെക്കുറിച്ചും ദമ്പതികൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചും മനസിലാക്കുകയാണ് സർവേയുടെ ലക്ഷ്യം. കുടുംബങ്ങളിൽ വന്ധ്യതാചികിത്സയിലൂടെ കടന്നു പോയവരുടെ വിവരങ്ങളും ശേഖരിക്കും. 

പൊതുമേഖലയിലും സ്വകാര്യമേഖലകളിലും പ്രവർത്തിക്കുന്ന വന്ധ്യതാ ക്ലിനിക്കുകളുടെ ലിസ്റ്റ് തയാറാക്കുക, വന്ധ്യതാ ക്ലിനിക്കുകളിൽ നിന്ന് ലഭ്യമാകുന്ന സേവനങ്ങൾ, ക്ലിനിക്കുകളിൽ നിന്ന് ദമ്പതികൾക്ക് കിട്ടുന്ന സേവനം എത്രമാത്രം ചെലവേറിയതാണെന്ന് കണ്ടെത്തുക, വന്ധ്യതയിലെ ലിംഗ അസമത്വം, വിദ്യാഭ്യാസ യോഗ്യത സാമ്പത്തിക ഭദ്രത എന്നിവയെ കുറിച്ചുള്ള വിലയിരുത്തൽ, വന്ധ്യത അനുഭവിക്കുന്ന ദമ്പതികൾ അഭിമുഖീകരിക്കുന്ന ശാരീരിക, മാനസിക, സാമൂഹിക പ്രശ്നങ്ങൾ മനസിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങളും സർവേയ്ക്കുണ്ട്. 

സാമ്പിൾ സർവേ സംസ്ഥാനത്ത് തെരഞ്ഞെടുത്ത 800 യൂണിറ്റുകളിലായി നടക്കും. സർവേയുടെ ഒന്നാം ഘട്ടത്തിൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ വന്ധ്യതാ ക്ലിനിക്കുകളുടെ ലിസ്റ്റിങ്, പഠനത്തിനാധാരമായ ദമ്പതികളെ കണ്ടെത്തുന്നതിനായുള്ള വീടുകളുടെ പട്ടിക തയാറാക്കൽ എന്നിവ ഉൾപ്പെടും. രണ്ടാം ഘട്ടത്തിൽ തയാറാക്കിയ ലിസ്റ്റുകൾ പ്രകാരം വിവരശേഖരണം നടത്തും. ഫീൽഡ് തല ഉദ്യോഗസ്ഥർക്കാണ് സർവേ ചുമതല. ആശാവർക്കർമാരുടെ സേവനവും പ്രയോജനപ്പെടുത്തും.

Eng­lish Summary:Infertility sur­vey in the state; The first phase will be com­plet­ed on the 15th
You may also like this video

Exit mobile version