Site icon Janayugom Online

പണപ്പെരുപ്പം വീണ്ടും ഉയരുന്നു 

 രാജ്യത്തെ ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂണിൽ മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 4.81 ശതമാനത്തിലേക്ക് ഉയർന്നു. പ്രധാനമായും ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് ചില്ലറവില പണപ്പെരുപ്പം ഉയരുന്നതിടയാക്കിയത്.
മേയില്‍ രണ്ടുവര്‍ഷത്തെ താഴ്ചയായ 4.25 ശതമാനമായിരുന്ന പണപ്പെരുപ്പം. ഇത് ഇപ്പോഴും സഹന പരിധിയായ ആറു ശതമാനത്തിൽ താഴെയാണെന്ന ആശ്വാസം മാത്രമാണ് റിസര്‍വ് ബാങ്കിനുള്ളത്. ഗ്രാമീണ മേഖലകളിലെ പണപ്പെരുപ്പം 4.17 ശതമാനത്തില്‍ നിന്നും 4.72 ശതമാനത്തിലെത്തി. നഗരങ്ങളിലെ പണപ്പെരുപ്പം 4.27ല്‍ നിന്ന് 4.96 ശതമാനമായും ഉയര്‍ന്നു.
പണപ്പെരുപ്പം ഉയര്‍ന്നതോടെ ബാങ്ക് പലിശനിരക്കുകള്‍ ഉടന്‍ താഴില്ലെന്നും വിലയിരുത്തലുണ്ട്. കഴിഞ്ഞവര്‍ഷം പണപ്പെരുപ്പം കുത്തനെ കൂടിയത് കണക്കിലെടുത്ത് നാല് ശതമാനമായിരുന്ന റിപ്പോ നിരക്ക് എം.പി.സി തുടര്‍ച്ചയായി കൂട്ടി 6.50 ശതമാനമാക്കിയിരുന്നു. കഴിഞ്ഞ മാസം പലിശ നിരക്കുകളില്‍ ആര്‍ബിഐ മാറ്റം വരുത്തിയിരുന്നില്ല.
ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ജൂണിൽ 4.49 ശതമാനമായി. മേയില്‍ 2.91 ശതമാനമായിരുന്നു ഭക്ഷ്യവിലപ്പെരുപ്പം. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ദുര്‍ബലമായ മണ്‍സൂണും മറ്റ് പ്രദേശങ്ങളിലുണ്ടായ വെള്ളപ്പൊക്കവും പച്ചക്കറികളുടെയും പയറുവര്‍ഗങ്ങളുടെയും വില കുതിച്ചുയരുന്നതിനും കാരണമായി. തക്കാളിയുടെ വിലയില്‍ രാജ്യത്ത് 64 ശതമാനം വര്‍ധനയുണ്ടായി.
തമിഴ്‌നാട് (6.41), ഉത്തരാഖണ്ഡ് (6.32), ബിഹാര്‍ (6.16), ഹരിയാന (6.10), തെലങ്കാന (5.58), ഉത്തര്‍പ്രദേശ് (5.53) പണപ്പെരുപ്പം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങള്‍. കേരളം അടക്കം ഒമ്പത് സംസ്ഥാനങ്ങളില്‍ പണപ്പെരുപ്പം അഞ്ച് ശതമാനത്തിന് മുകളിലുണ്ട്. 5.25 ശതമാനമാണ് കേരളത്തിലെ ചില്ലറവില പണപ്പെരുപ്പം. നടപ്പ് സാമ്പത്തിക വർഷത്തിലെ റീട്ടെയിൽ പണപ്പെരുപ്പം ശരാശരി 5.1 ശതമാനമാകുമെന്നും ജൂൺ പാദത്തിലെ പണപ്പെരുപ്പം 4.6 ശതമാനമാകുമെന്നുമായിരുന്നു ആര്‍ബിഐയുടെ നിഗമനം.
eng­lish sum­ma­ry; infla­tion is ris­ing again india
you may also like this video;

Exit mobile version