Site icon Janayugom Online

വാഹനങ്ങളിലെ തീവ്ര പ്രകാശം; നടപടി കര്‍ശനമാക്കി

വാഹനങ്ങളിലെ ഹെഡ് ലൈറ്റുകളിൽ നിന്ന് വരുന്ന തീവ്രപ്രകാശത്തെ തുടർന്ന് വാഹന അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങളിലെ നിയമവിരുദ്ധ ലൈറ്റുകളുടെ ഉപയോഗത്തിനെതിരെ രാത്രികാല പരിശോധനയായ ‘ഓപ്പറേഷൻ ഫോക്കസ്’ സംസ്ഥാനത്ത് വ്യാപിപ്പിച്ചു. ഏപ്രിൽ നാല് മുതൽ വിവിധ ജില്ലകളിലായി ആരംഭിച്ച പരിശോധനയിൽ ഇതുവരെ നിരവധി വാഹനങ്ങൾക്കാണ് പിഴ ചുമത്തിയത്. ഓപ്പറേഷൻ ഫോക്കസ് 13 വരെ തുടരും. ഹെഡ് ലൈറ്റുകളിൽ തീവ്ര പ്രകാശം പുറപ്പെടുവിക്കുന്ന ബൾബ്, ലേസർ ലൈറ്റുകളുടെ ഉപയോഗം, അലങ്കാര ലൈറ്റുകളുടെ അമിത ഉപയോഗം തുടങ്ങിയവ ഓപ്പറേഷൻ ഫോക്കസിന്റെ ഭാഗമായി പരിശോധിക്കും. 

എതിരെ വരുന്ന വാഹനത്തിന്റെ ഡ്രൈ­വ­റുടെ കാഴ്ചയെ ബാധിക്കും വിധമുള്ള ഹെ­ഡ് ലൈറ്റുകളുമായി ചീറിപ്പായുന്നവരെ പിടികൂടാനുള്ള രാത്രി പരിശോധന എല്ലാ ജില്ലകളിലും പുരോഗമിക്കുകയാണ്. എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ നിന്നുൾപ്പെടെ സ്ക്വാഡുകൾ പരിശോധനയുമായി രംഗത്തുണ്ട്. രാത്രി എട്ടു മണി മുതൽ പുലർച്ചെ വരെ നീളുന്നതാണ് പരിശോധന. രാത്രിയാത്രയിൽ ലൈറ്റ് ഡിം ചെയ്യാത്തവർക്കെതിരെയും നടപടിയുണ്ടാകുമെന്നു ഇടുക്കി ആർടിഒ ആർ രമണൻ പറഞ്ഞു. 

റോഡ് സുരക്ഷ പാലിക്കാതെ ഹെഡ് ലൈറ്റുകളും മറ്റും തെളിക്കാതെ പോകുന്നതും ബ്രേക്ക് ലൈറ്റ്, ഇൻഡിക്കേറ്റർ എന്നിവ കൃത്യമായി പ്രവർത്തിക്കാത്തതും പ്രശ്നമാണ്. രാത്രികാല വാഹനാപകടങ്ങളിൽ പലതും അതിതീവ്ര വെളിച്ചം മൂലമാണെന്ന് അധികൃതർ പറയുന്നു. എതിരെ വരുന്ന വാഹനത്തിന്റെ ഡ്രൈവർക്ക് ഉയർന്ന പ്രകാശത്തിൽ കാഴ്ച മങ്ങുന്നത് അപകടത്തിനിടയാക്കും. ഏതു വാഹനമായാലും രാത്രി എതിർദിശയിൽ വാഹനം വരുമ്പോൾ ലൈറ്റ് ഡിം ചെയ്യണമെന്നാണു നിയമം. എന്നാൽ വാഹനമോടിക്കുന്നവരിൽ പലരും ഇതു പാലിക്കാത്തതും അപകടങ്ങൾക്കു ഇടയാക്കുന്നുണ്ട്. വാഹന നിർമാതാക്കൾ ഘടിപ്പിക്കുന്ന ബൾബ് മാറ്റി അമിത പ്രകാശമുള്ളത് ഘടിപ്പിക്കുന്ന പ്രവണത വർധിച്ചു വരികയും ഇതുമൂലം അപകടങ്ങൾ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പരിശോധന കർശനമാക്കിയത്. 

Eng­lish Summary:Intense light in vehi­cles; The action was strictened
You may also like this video

Exit mobile version