Site iconSite icon Janayugom Online

ഭക്ഷ്യവകുപ്പിന്റെ ഇടപെടല്‍ ഫലംകണ്ടു; രണ്ടുകോടി ലിറ്റര്‍ മണ്ണെണ്ണ ലഭിക്കും

സംസ്ഥാന ഭക്ഷ്യവകുപ്പിന്റെ ഇടപെടല്‍ ഫലംകണ്ടു. രണ്ടുകോടി ലിറ്റര്‍ മണ്ണെണ്ണ അനുവദിക്കുന്നതിന് തീരുമാനമായി. കഴിഞ്ഞ ദിവസം സംസ്ഥാന ഭക്ഷ്യ പൊതുവിതരണ-ഉപഭോക്തൃകാര്യമന്ത്രി ജി ആര്‍ അനില്‍ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി രാമേശ്വര്‍ തെലിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തിന്റെ മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
മണ്ണെണ്ണ വിഹിതം വെട്ടിക്കുറയ്ക്കുന്നതിലൂടെ സംസ്ഥാനത്ത് വിവിധ വിഭാഗം ജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ കേന്ദ്രമന്ത്രിയെ ബോധ്യപ്പെടുത്തി. കാലവര്‍ഷം അടുത്ത ഘട്ടത്തില്‍ ആദിവാസി-മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ നേരിട്ടേക്കാവുന്ന പ്രശ്നങ്ങളും ശ്രദ്ധയില്‍പ്പെടുത്തി. ഇതേത്തുടര്‍ന്ന് മന്ത്രി രമേശ്വർ തെലി നിർദേശിച്ച പ്രകാരമുള്ള ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം ഇന്നലെ ചേര്‍ന്നാണ് മണ്ണെണ്ണ അനുവദിക്കുന്നതിന് തീരുമാനിച്ചത്.

എണ്ണക്കമ്പനികളുമായി സംസാരിച്ച് കഴിഞ്ഞ വർഷം അനുവദിച്ച മണ്ണെണ്ണയുടെ ഒരു വിഹിതം അഡ്വാൻസായി വിട്ടെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുവാനും മന്ത്രാലയം നിർദേശിച്ചു. യോഗത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് സിവില്‍ സപ്ലൈസ് സിഎംഡി സഞ്ജീബ് കുമാര്‍ പട്‌ജോഷിയാണ് ഉദ്യോഗസ്ഥതല യോഗത്തില്‍ പങ്കെടുത്തത്. മണ്ണെണ്ണയുടെ ഉപയോഗം പരമാവധി കുറയ്ക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ നയമെന്നും ഡൽഹി, ഹരിയാന തുടങ്ങിയ സoസ്ഥാനങ്ങളിൽ മണ്ണെണ്ണയുടെ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തി വരുന്നതായും രാമേശ്വർ തെലി പറഞ്ഞു. 

അന്തരീക്ഷ മലിനീകരണം, നിർമ്മാണത്തിനുള്ള ചെലവ് എന്നിവ കണക്കാക്കുമ്പോൾ മണ്ണെണ്ണയുടെ ഉപയോഗം പരമാവധി നിരുത്സാഹപ്പെടുത്തുന്ന സമീപനം സംസ്ഥാന സർക്കാരുകൾ സ്വീകരിക്കേണ്ടതാണെന്നും ഭക്ഷ്യമന്ത്രി ജി ആർ അനിലുമായുള്ള കൂടിക്കാഴ്ചയിൽ കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. കേന്ദ്ര ഭക്ഷ്യ പൊതുവിതരണ സഹമന്ത്രി സ്വാധ്വി നിരജ്ഞന്‍ ജ്യോതി, കേന്ദ്ര ഉപഭോക്തൃകാര്യ സഹമന്ത്രി അശ്വനി കുമാര്‍ ചൗബെ എന്നിവരെയും മന്ത്രി അനില്‍ സന്ദര്‍ശിച്ച് കേരളത്തിന്റെ പ്രശ്നങ്ങള്‍ അറിയിച്ചിരുന്നു.

Eng­lish Summary:intervention of the Food Depart­ment paid off; 2 crore liters of kerosene will be available
You may also like this video

Exit mobile version