Site iconSite icon Janayugom Online

ബർഗർ ലോഞ്ചിന്റെ മറവിൽ കോടികളുടെ നിക്ഷേപത്തട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റിൽ

ബർഗർ ലോഞ്ചിന്റെ മറവിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. റിജിഡ് ഫുഡ്സ് മാനേജിങ് പാർടണർ എം എച്ച് ഷുഹൈബ് (42) ആണ് പന്നിയങ്കര പൊലീസ് പിടിയിലായത്. മംഗലാപുരം സ്വദേശി ടി എം അബ്ദുൾ വാഹിദിന്റെ പരാതിയിലാണ് നടപടി. മംഗലാപുരം കോടതി പുറപ്പെടുപ്പിച്ച വാറന്റിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പന്നിയങ്കര പൊലീസ് അറിയിച്ചു. ഒരു വർഷം മുമ്പ് അബ്ദുൽ വാഹിദില്‍നിന്ന് ബർഗർ ലോഞ്ച് ഹോട്ടൽ തുടങ്ങാമെന്ന വ്യവസ്ഥയിൽ 70 ലക്ഷം രൂപ ഷുഹൈബ് വാങ്ങിയിരുന്നു. ഗ്യാരന്റിയായി ചെക്കും നൽകി. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും തുടർനടപടികൾ ഒന്നും ഉണ്ടായില്ല. ഹോട്ടൽ ആരംഭിക്കുന്നതിനെപ്പറ്റി വിവരങ്ങളൊന്നും ഇല്ലാതായതോടെ അബ്ദുൽ വാഹിദ് ഷുഹൈബിനോട് പണം തിരികെ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാൾ പണം നൽകുകുകയോ മറുപടി കൊടുക്കുകയോ ചെയ്തില്ല. എം എച്ച് ഷുഹൈബിനെതിരെ വാഹിദ് പൊലീസിൽ പരാതി കൊടുത്തിട്ടും ഫലമുണ്ടായില്ല. ഇതോടെ അബ്ദുൽ വാഹിദ് മംഗലാപുരം കോടതിയെ സമീപിക്കുകയായിരുന്നു. സമാനമായ രീതിയിൽ മാത്തോട്ടം സ്വദേശി സാലി, അഫ്രിൽ എന്നിവര്‍ ഉൾപ്പെടെ ഏഴു പേരിൽ നിന്നും ബർഗർ ലോഞ്ചിന്റെ പേരിൽ ആകെ നാലു കോടിയോളം രൂപ നിക്ഷേപമായി വാങ്ങിയെന്ന പരാതി ഷുഹൈബിനെതിരെ നിലവിലുണ്ട്. ഷുഹൈബിനെ പൊലീസ് ഇന്നലെ കോടതിയിൽ ഹാജരാക്കി.

eng­lish sum­ma­ry; Invest­ment fraud of crores in the guise of Burg­er Lounge; The main accused was arrested

you may also like this video;

Exit mobile version