Site icon Janayugom Online

മണിപ്പൂര്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ഇപ്റ്റ

മണിപ്പൂരിൽ നടക്കുന്ന ക്രൂരകൃത്യങ്ങളുടെ വിവരങ്ങൾ തടഞ്ഞുവയ്ക്കുകയും കലാപത്തിന് സൗകര്യങ്ങളൊരുക്കുകയും ചെയ്യുന്ന സംസ്ഥാന മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷൻ (ഇപ്റ്റ) ദേശീയ പ്രസിഡന്റും വിശ്വപ്രസിദ്ധ നാടകപ്രവര്‍ത്തകനുമായ പ്രസന്നയും ജനറൽ സെക്രട്ടറി തൻവീർ അക്തറും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

മണിപ്പൂരിൽ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്ന ഓരോ വാർത്തകളും ഞെട്ടിക്കുന്നതാണ്. കലാപം ആരംഭിച്ചതിന്റെ തൊട്ടുപിറകെ സ്ത്രീകള്‍ക്കുനേരെ അക്രമാസക്തമായ ലൈംഗികാതിക്രമങ്ങളും മൃതപ്രായരാക്കി അവരെ ചുട്ടുകൊല്ലുകയും ചെയ്ത സംഭവങ്ങള്‍ മറച്ചുവച്ചത് രാജ്യദ്രോഹക്കുറ്റമായി കാണണം. അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന മേയ്തികള്‍ക്കുവേണ്ടിയാണ് ഓരോ ഘട്ടത്തിലും ബിജെപി നേതാവായ ബീരേൻ സിങ് മുഖ്യമന്ത്രി വാദിച്ചത്. അതിനര്‍ത്ഥം ഈ ക്രൂരകൃത്യങ്ങള്‍ക്കെല്ലാം മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ അറിവും പിന്തുണയുമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നാണ്.

പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആഭ്യന്തരമന്ത്രി അമിത്ഷായും മണിപ്പൂരിലെ കലാപങ്ങളെ നിസാരവല്ക്കരിക്കുന്നതിന് പിന്നിലും ബിജെപിയുടെ ഗൂഢാലോചനയാണ്. അമിത്ഷാ മണിപ്പൂരില്‍ തമ്പടിച്ച നാളുകളില്‍ സൈന്യവും പൊലീസും കലാപകാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കിക്കൊടുത്തു. മേയ്തികള്‍ക്ക് അനുകൂലമായ കോടതി വിധിയും അതേ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷങ്ങളും സംസ്ഥാനത്ത് നിലയ്ക്കാത്ത കലാപമായി രൂപം പ്രാപിച്ചത് രണ്ടോ മൂന്നോ ദിവസം കൊണ്ടാണെന്നത് ഗൂഢാലോചനയുടെ ഭാഗമാണ്.

ബിജെപിയുടെ രാഷ്ട്രീയ താല്പര്യവും മുതലാളിത്ത പ്രീണന സര്‍ക്കാരിന്റെ ചില കച്ചവട താല്പര്യങ്ങളും കലാപത്തിന് പിന്നിലുണ്ട്. വിഷയത്തില്‍ അടിയന്തരമായി ഗോത്രവര്‍ഗ പ്രതിനിധികൂടിയായ രാഷ്ട്രപതി ഇടപെടുകയും വേണമെന്നും ഇപ്റ്റ ദേശീയ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Eng­lish Sam­mury: IPTA wants Manipur CM Nongth­om­bam Biren Singh to resign

Exit mobile version