ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇറാന് കനത്ത തിരിച്ചടി. സൈനിക മേധാവിയും ഗാര്‍ഡ് കോര്‍ മേധാവിയും കൊല്ലപ്പെട്ടു. ടെഹ്‌റാനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഗേരിയും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍ (ഐആര്‍ജിസി) മേധാവി ഹൊസൈന്‍ സലാമിയും കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്.
ഇറാനെതിരെ ഇസ്രയേല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘ഓപ്പറേഷന്‍ റൈസിങ് ലയണില്‍’ കൊല്ലപ്പെട്ടവരില്‍ ബാഗേരിയും സലാമിയും ഉള്‍പ്പെടുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാന്റെ ഭീഷണിയെ നേരിടുന്നതിനായി ‘ഓപ്പറേഷൻ റൈസിങ് ലയൺ’ തുടരുമെന്നും ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ മാത്രം 6 സ്ഫോടനങ്ങൾ നടന്നെന്നും ഇറാന്റെ ആണവ പ്ലാന്റുകൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചു.

