Site icon Janayugom Online

എനിക്കൊരു നീതിയും മറ്റുള്ളവര്‍ക്ക് വേറെ നീതിയും എന്ന രീതി ശരിയാണോ; വിമര്‍ശിച്ച് കെവി തോമസ്

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലും മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നിലും പങ്കെടുത്തതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. രണ്ട് പരിപാടികളോടും തനിക്ക് വ്യക്തിപരമായ എതിര്‍പ്പില്ലാത്തതിനാലാണ് പങ്കെടുത്തതെന്ന് കെ വി തോമസ് വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പങ്കെടുത്തതില്‍ കെപിസിസി നേതൃത്വം എതിര്‍പ്പറിയിച്ചില്ലെന്നും തനിക്ക് ഒരു നീതി പാര്‍ട്ടിയിലെ മറ്റുള്ളവര്‍ക്ക് വേറെ നീതി എന്ന രീതി ശരിയാണോ എന്നും കെ വി തോമസ് ചോദിക്കുന്നു

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ ജനകീയ പ്രതിഷേധങ്ങളെ പൊലീസിനെ വിട്ട് അടിച്ചമര്‍ത്തുന്ന മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടു എന്ന ആരോപണമാണ് എനിക്കെതിരെ കെപിസിസി പ്രധാനമായും ഉന്നയിച്ചത്. മുഖ്യമന്ത്രിക്കൊപ്പം ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവിനെതിരെ അപ്പോള്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നത് ? എന്തെങ്കിലും നടപടിക്ക് കെപിസിസി നിര്‍ദേശിച്ചിട്ടുണ്ടോ? എനിക്ക് ഒരു നീതി, മറ്റുള്ളവര്‍ക്ക് മറ്റൊരു നീതി എന്ന രീതി ശരിയാണോ? ഒരുമിച്ച് വേദി പങ്കിട്ടെന്ന് കരുതി പ്രതിപക്ഷ നേതാവ് എല്‍ഡിഎഫിലേക്ക് പോകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? സെമിനാറില്‍ പങ്കെടുക്കുമെന്ന കാര്യം കൃത്യമായി എഐസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി എഐസിസി നേതൃത്വത്തിന് കത്തും അയച്ചിട്ടുണ്ട്. കെ വി തോമസ് പറഞ്ഞു. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്തതിന്റെ പേരിലുള്ള വിവാദത്തില്‍ കെവി തോമസിന്റെ വിശദീകരണം ചര്‍ച്ച ചെയ്യാന്‍ ഇന്ന് കോണ്‍ഗ്രസ് അച്ചടക്ക സമിതി യോഗം ചേരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രതികരണം. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നു എന്ന് കഴിഞ്ഞ ദിവസം കെവി തോമസ് ആരോപിച്ചിരുന്നു. തനിക്കെതിരായ പരാതിയില്‍ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡാണ്. ഹൈക്കമാന്‍ഡ് തീരുമാനമെടുത്തതിനു ശേഷം തന്റെ നിലപാട് അറിയിക്കാം.

കോണ്‍ഗ്രസിനെ നശിപ്പിക്കാനാണ് കെ. സുധാകരന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളത്തിലായിരുന്നു വിഡി സതീശന്‍ കെവി. തോമസിന്റെ ആരോപണങ്ങള്‍ തള്ളി. ഇഫ്താര്‍ വിരുന്ന് നടത്തരുതെന്ന് തനിക്ക് പാര്‍ട്ടിയുടെ വിലക്ക് ഉണ്ടായിരുന്നില്ലെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി.ഇഫ്താറിന്റെ അര്‍ത്ഥവും ലക്ഷ്യവും അറിയാത്ത ആളിനോട് എന്ത് മറുപടി പറയാനാണ്. കെ. കരുണാകരന്‍ പ്രതിപക്ഷ നേതാവായിരിക്കെ തുടങ്ങിവെച്ച കീഴ്വഴക്കം തുടരുകയാണ് ചെയ്തത്. തനിക്ക് മുമ്പുള്ള പ്രതിപക്ഷ നേതാക്കളും ഇഫ്താര്‍ വിരുന്ന് നടത്തിയിരുന്നു.പാര്‍ട്ടി വിലക്ക് ഉണ്ടായിരുന്നെങ്കില്‍ ഇഫ്താര്‍ വിരുന്ന് നടത്തില്ലായിരുന്നു.

ഇഫ്താര്‍ സംഗമത്തിന് ഇപ്പോള്‍ വലിയ പ്രസക്തിയുണ്ട്. സംഘര്‍ഷങ്ങളും, വിദ്വേഷവും വര്‍ധിക്കുന്ന ഒരു കാലത്ത് എല്ലാവരെയും ഒരു വേദിയില്‍ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. അതിന്റെ അര്‍ത്ഥമറിയാത്തവര്‍ പുലമ്പുമ്പോള്‍ താനെന്ത് മറുപടി പറയണം, വിഡി സതീശന്‍ പറയുന്നുഇഫ്താര്‍ വിരുന്നില്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി അടുത്തിടപഴകിയതും എ.ഐ.എസ്.എഫ് സെമിനാറില്‍ പിസി. വിഷ്ണുനാഥ് പങ്കെടുത്തതും ചൂണ്ടിക്കാട്ടി എഐസിസി അച്ചടക്ക സമിതിയ്ക്ക് കെ.വി. തോമസ് കത്തയക്കുകയായിരുന്നു.

വ്യക്തിപരമായി ഇഫ്താര്‍ വിരുന്നിന് ക്ഷണിച്ച് മുഖ്യമന്ത്രിയെ ചിരിച്ചുകൊണ്ട് സത്കരിക്കുന്ന പ്രതിപക്ഷ നേതാവിന്റെ നടപടിയെ പാര്‍ട്ടി ഏത് നിലയിലാണ് കാണുന്നതെന്ന് കത്തില്‍ ചോദിക്കുന്നുണ്ട്.എഐഎസ്എഫിന്റെ സമ്മേളനത്തിലെ കേന്ദ്ര വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട സെമിനാറിലായിരുന്നു പിസി. വിഷ്ണുനാഥ് പങ്കെടുത്തത്. സിപിഐ.എം സെമിനാറില്‍ പങ്കെടുത്തതിനാണ് തനിക്കെതിരെ അച്ചടക്ക നടപടിക്ക് കെപിസിസി ശിപാര്‍ശ ചെയ്തത്. താന്‍ ചെയ്ത അതേ തെറ്റല്ലേ വിഷ്ണുനാഥും ചെയ്തതെന്ന് കത്തില്‍ കെവി തോമസ് ചൂണ്ടിക്കാട്ടിയിരുന്നു.

Eng­lish Summary:Is it right for me to have one jus­tice and anoth­er jus­tice? Crit­i­cized by KV Thomas

You may also like this video:

Exit mobile version