Site iconSite icon Janayugom Online

റാഫ അതിര്‍ത്തി വഴിയുള്ള പ്രവേശനത്തിന് ഇസ്രയേലിന്റെ കര്‍ശന നിയന്ത്രണം

റാഫ അതിര്‍ത്തിയിലൂടെയുള്ള പലസ്തീനികളുടെ പ്രവേശനത്തിനും പുറത്തുകടക്കലിനും ഇസ്രയേലിന്റെ കടുത്ത നിയന്ത്രണം. ഗാസയ്ക്കും ഈജിപ്തിനും ഇടയിലുള്ള റാഫ അതിർത്തി വീണ്ടും തുറന്നത് രോഗികളുള്‍പ്പെടെയുള്ള പലസ്തീനികള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കിയത്. എന്നാല്‍ പ്രവേശനം അനുവദിക്കുന്നതു സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങള്‍, മണിക്കൂറുകൾ നീണ്ട കാലതാമസം, ഇസ്രയേല്‍ സെെനികരുടെ ചോദ്യം ചെയ്യല്‍ എന്നിവ പ്രതീക്ഷകളെ വഴിതെറ്റിച്ചു. പ്രതീക്ഷിച്ചതിലും വളരെ കുറച്ച് ആളുകൾ മാത്രമേ ഗാസയിലേക്കും പുറത്തേക്കും കടന്നിട്ടുള്ളു. പ്രതിദിനം 50 പേര്‍ക്ക് മാത്രമേ ഗാസയിലേക്ക് കടക്കാന്‍ അനുവാദമുള്ളു. രണ്ട് സഹായികള്‍ ഉള്‍പ്പെടെ 50 രോഗികള്‍ക്ക് പുറത്തേക്ക് പോകാം. 

എന്നാല്‍ അതിര്‍ത്തി തുറന്നതിനു ശേഷമുള്ള ആദ്യ നാല് ദിവസങ്ങളിൽ, വൈദ്യസഹായം ആവശ്യമുള്ള 36 പലസ്തീനികളെ മാത്രമേ ഈജിപ്തിലേക്ക് പോകാൻ അനുവദിച്ചുള്ളൂ. 20,000 രോഗികള്‍ക്കാണ് വിദേശ ചികിത്സ ആവശ്യം. അതേസമയം, അതിര്‍ത്തി വെള്ളി, ശനി ദിവസങ്ങളില്‍ അടച്ചിട്ടതായും റിപ്പോര്‍ട്ടുണ്ട്. അതിര്‍ത്തി തുറന്നതിനു ശേഷം ഗാസയിലേക്ക് തിരികെയെത്തിയ നിരവധി സ്ത്രീകള്‍ സെെനികരും ഇസ്രയേല്‍ പിന്തുണയുള്ള സായുധ സംഘമായ അബു ഷബാബും നടത്തിയ ക്രൂരമായ പെരുമാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. കണ്ണുകൾ കെട്ടിയും വിലങ്ങണിയിച്ചും അതിര്‍ത്തിയില്‍ നിരവധി പേരെ ഇസ്രയേല്‍ സെെന്യം ചോദ്യം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഗാസ ഇസ്രയേലിന്റേതാണെന്നും യുദ്ധം പുനരാരംഭിക്കുമെന്നും സെെനികര്‍ പറഞ്ഞതായും ചിലര്‍ വെളിപ്പെടുത്തി. 

Exit mobile version