Site iconSite icon Janayugom Online

ഇസ്രയേല്‍ നിര്‍മ്മിത ടൈം മെഷീന്‍;വ്യാജ വാഗ്ദാനത്തിലൂടെ ദമ്പതികള്‍ തട്ടിയത് 35 കോടി

ഇസ്രയേല്‍ നിര്‍മ്മിതമായ ടൈം മെഷീന്‍ ഉപയോഗിച്ച് പ്രായം കുറയ്ക്കുമെന്ന് വാഗ്ദാനം നല്‍കി വയോധികരില്‍ നിന്ന് 35 കോടി രൂപ തട്ടി ദമ്പതികള്‍. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. രാജീവ് കുമാര്‍ ദുബെ, ഭാര്യ രശ്മി ദുബെ എന്നിവര്‍ക്കെതിരെ 35 കോടി രൂപയുടെ തട്ടിപ്പിന് കേസെടുത്തു. ഇരുവരും വിദേശത്തേക്ക് കടന്നതായി പൊലീസ് സംശയിക്കുന്നു. ‘റിവൈവല്‍ വേള്‍ഡ്’ എന്ന പേരില്‍ കാണ്‍പൂരിലെ കിദ്വായ് നഗര്‍ പ്രദേശത്ത് രാജീവും രശ്മിയും തെറാപ്പി സെന്റര്‍ ആരംഭിച്ചിരുന്നു. ഇസ്രയേലില്‍ നിന്ന് ഇറക്കുമതി ചെയ്ത ടൈം മെഷീന്‍ തെറാപ്പി സെന്ററില്‍ ഉണ്ടെന്നും 60 വയസുള്ളയാളെ 25 വയസുകാരനാക്കാന്‍ ഇതുകൊണ്ട് സാധിക്കുമെന്നും എല്ലാവരോടും പറഞ്ഞു.

ഓക്സിജന്‍ തെറാപ്പിയിലൂടെ വയോധികരെ ചെറുപ്പമാക്കാന്‍ സാധിക്കുമെന്ന് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം നല്‍കി. ഇതോടെ തെറാപ്പി സെന്ററില്‍ വന്‍ തിരക്കായി. പ്രദേശത്തെ മലിനവായു മൂലം ആളുകള്‍ പെട്ടെന്ന് പ്രായമായെന്നും ഓക്സിജന്‍ തെറാപ്പിയിലൂടെ മാസങ്ങള്‍ക്കുള്ളില്‍ യൗവനം തിരികെ കൊണ്ടുവരാമെന്നുമാണ് ഇവര്‍ ജനങ്ങളെ വിശ്വസിപ്പിച്ചത്. 10 സെഷന്റെ പാക്കേജിന് 6,000 രൂപയാണ് ഈടാക്കിയത്. 90,000 രൂപയ്ക്ക് മൂന്ന് വര്‍ഷത്തേക്കുള്ള പാക്കേജും വാഗ്ദാനം ചെയ്തു. തന്റെ കയ്യില്‍ നിന്നും ദമ്പതികള്‍ 10.75 ലക്ഷം രൂപ ഇത്തരത്തില്‍ തട്ടിയെന്നാണ് പരാതിക്കാരില്‍ ഒരാളായ രേണു സിങ് പറഞ്ഞത്. നൂറ് കണക്കിന് ആളുകള്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്നും 35 കോടിയോളമാണ് ആളുകളില്‍ നിന്ന് ദമ്പതികള്‍ കവര്‍ന്നതെന്നും രേണു സിങ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കെതിരെയും വഞ്ചനാക്കുറ്റം ചുമത്തിയിട്ടുണ്ട്.

Exit mobile version