Site iconSite icon Janayugom Online

പവർ ഗ്രൂപ്പ് ഇല്ലെന്ന് പറയാൻ കഴിയില്ല; ആരോപണ വിധേയർ മാറിനിൽക്കണം: പൃഥ്വിരാജ്

സിനിമയിൽ പവർ ഗ്രൂപ്പ് ഇല്ലെന്ന് പറയാൻ കഴിയില്ലെന്നും ആരോപണ വിധേയർ എഎംഎംഎയുടെ ഭാരവാഹിത്വത്തിൽ നിന്ന് മാറിനിൽക്കണമെന്നും ചലച്ചിത്ര താരം പൃഥ്വിരാജ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉയർന്ന ആരോപണം അന്വേഷിക്കണം. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകണം. ആരോപണം തെറ്റെന്നു തെളിഞ്ഞാൽ തിരിച്ചും നടപടി വേണമെന്നും പൃഥ്വിരാജ് പറഞ്ഞു. കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന പേരുകൾ പുറത്ത് വിടണോ എന്ന് തീരുമാനിക്കേണ്ടത് ഞാനല്ല. ഞാൻ ഇതിൽ ഇല്ലാ എന്ന് പറയുന്നതിൽ തീരുന്നില്ല എന്റെ ഉത്തരവാദിത്തമെന്നും പൃഥ്വിരാജ് പറഞ്ഞു. എഎംഎംഎയുടെ നിലപാട് ദുർബലമാണ്. പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ അത് ഇല്ലാതാകണം, ഞാൻ അനുഭവിച്ചിട്ടില്ല എന്നത് കൊണ്ട് അങ്ങനെ ഒരു ഗ്രൂപ്പ് ഇല്ലെന്ന് പറയൻ കഴിയില്ല. ഒരു പദവിയിൽ ഇരിക്കുന്നവർ ആരോപണം നേരിടുമ്പോൾ പദവി ഒഴിയുക തന്നെ വേണം. സംഘടന ശക്‌തമായ നിലപാട് എടുക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു. 

എല്ലാവരും ഒത്തു ചേർന്നുള്ള സംഘടന സംവിധാനം ആണ് വേണ്ടത്, അതുടനെ വരും എന്നു പ്രതീക്ഷിക്കുന്നു. സിനിമയിൽ ബഹിഷ്കരണവും വിലക്കും പാടില്ലെന്നും താരം കൂട്ടിച്ചേർത്തു. എല്ലാ സംഘടനയുടേയും തലപ്പത്ത് സ്ത്രീകൾ വേണമെന്നാണ് നിലപാട്. കോണ്‍ക്ലേവ് പ്രശ്ന പരിഹാരം ഉണ്ടാകട്ടെ. എന്നാൽ കഴിയുന്നത് എല്ലാം ചെയ്യാമെന്നും പൃഥ്വിരാജ് പറഞ്ഞു. തിരുത്തൽ ഇന്ത്യയിൽ തന്നെ മലയാള സിനിമ മേഖലയിലാണ് എന്ന് ചരിത്രം രേഖപ്പെടുത്തും. സിനിമ കോൺക്ലേവ് പ്രശ്നപരിഹാരത്തിന് കൂടി ഉപകരിക്കട്ടെ എന്ന് പ്രത്യാശിക്കാനല്ലേ പറ്റൂ. ഏതെങ്കിലും പ്രശ്നം പരിഹരിക്കാൻ ഉപകരിക്കുമെങ്കിൽ നല്ലതെന്നും പൃഥ്വിരാജ് പറഞ്ഞു. വിലക്ക് യാഥാർഥ്യമാണോ എന്ന ചോദ്യത്തിന് താൻ തന്നെ അതിന് ഉദാഹരണമാണെന്ന് പൃഥ്വിരാജ് പറഞ്ഞു. 

ബഹിഷ്കരണം പലപ്പോഴും നിരോധനം ആകുന്നു. പാർവതിക്കു മുൻപ് മാറ്റി നിർത്തൽ നേരിട്ടത്താണ്. വ്യക്തിപരമായി ആരെയെങ്കിലും ബഹിഷ്കരിക്കാൻ വ്യക്തികൾക്ക് സാധിക്കും. എന്നാൽ പദവികളിലിരിക്കുന്നവർ അത് ചെയ്താൽ അത് നിരോധനത്തിന്റെ ഫലം ചെയ്യും. അത്തരത്തിൽ സംഘടിതമായി ആരുടെയെങ്കിലും തൊഴിൽ നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ ആ പ്രശ്നത്തിന്മേൽ നടപടികളുണ്ടാവണം. അങ്ങനെ ചെയ്യാനുള്ള അവകാശമോ അധികാരമോ ആർക്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഉടമസ്ഥതയിലുള്ള ഫുട്ബോൾ ക്ലബായ ഫോഴ്സ കൊച്ചി എഫ്സിയുടെ ലോഞ്ചിനോട് അനുബന്ധിച്ചുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

Exit mobile version