കര്‍ണ്ണാടക സർക്കാർ നടപ്പിലാക്കുന്ന വിവിധ പോഷകാഹാര പദ്ധതികൾക്കിടയിലും കർണാടകയിൽ ആറ് വയസ്സിൽ താഴെയുള്ള 4.79 ലക്ഷത്തിലധികം കുട്ടികൾ കടുത്ത വളർച്ചാ മുരടിപ്പ് നേരിടുന്നതായി റിപ്പോർട്ട്. നിയമസഭാ സമ്മേളനത്തിൽ വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ നൽകിയ കണക്കുകളിലാണ് ഈ ഞെട്ടിക്കുന്ന വിവരമുള്ളത്. വളർച്ചാ മുരടിപ്പ് നേരിടുന്ന കുട്ടികൾ ഏറ്റവും കൂടുതലുള്ളത് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറുടെ സ്വന്തം ജില്ലയായ ബെലഗാവിയിലാണ്. ഇവിടെ 50,522 കുട്ടികൾക്ക് ശരിയായ വളർച്ചയില്ലെന്ന് കണ്ടെത്തി. വിജയപുര (46,434), കലബുറഗി (43,919) എന്നിവയാണ് തൊട്ടുപിന്നാലെയുള്ള ജില്ലകൾ. അതേസമയം ചിക്കമഗളൂരു, രാമനഗര ജില്ലകളിലാണ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രശ്നം പരിഹരിക്കാനായി ബെലഗാവി ഉൾപ്പെടെയുള്ള ജില്ലകളിൽ ‘ചിഗുരു’ എന്ന പേരിൽ പുതിയ പദ്ധതി ആരംഭിച്ചതായി മന്ത്രി അറിയിച്ചു. മുട്ട, പാൽ (ക്ഷീരഭാഗ്യ) എന്നിവയ്ക്ക് പുറമെ കടുത്ത പോഷകാഹാരക്കുറവുള്ള കുട്ടികളെ കണ്ടെത്തി പ്രത്യേക ആരോഗ്യ പരിശോധനയും ഭക്ഷണവും ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കർണാടകയിൽ അഞ്ച് ലക്ഷത്തോളം കുട്ടികൾ വളർച്ചാ മുരടിപ്പ് നേരിടുന്നതായി റിപ്പോർട്ട്

