Site iconSite icon Janayugom Online

ഏകദിന പരമ്പരയില്‍ സഞ്ജുവിനെ തഴഞ്ഞത് അന്യായമായി: ക്രിസ് ശ്രീകാന്ത്

സഞ്ജു സാംസണിനെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഉള്‍പ്പെടുത്താത്തതില്‍ കടുത്ത വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും മുന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ ക്രിസ് ശ്രീകാന്ത്. സഞ്ജുവിനെ പൊലൊരു താരത്തെ തഴഞ്ഞത് അന്യായമാണെന്നും ആദ്യ അവസരം ലഭിക്കേണ്ടിയിരുന്ന താരമായിരുന്നെന്നും ശ്രീകാന്ത് പറഞ്ഞു. കാരണങ്ങള്‍ ദിവസവും മാറിക്കൊണ്ടിരിക്കുന്നു. ധ്രുവ് ജുറേല്‍ എങ്ങനെയാണ് പെട്ടെന്ന് ടീമിലെത്തിയതെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ചുറി നേടിയത് പരിഗണിച്ച്, സഞ്ജു ടീമില്‍ ഉണ്ടാകേണ്ടതായിരുന്നു. 

എന്നാല്‍ ഓരോ താരത്തിന്റെയും കാരണങ്ങള്‍ ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്നു. ഒരുദിവസം അഞ്ചാമതായി ബാറ്റിങ്ങിനിറക്കും. അടുത്തദിവസം ഓപ്പണറായി ഇറക്കും. ചിലപ്പോള്‍ അത് ഏഴാമതോ എട്ടാമതോ ആയി നീളും. 11 പേരില്‍ സഞ്ജു ഉണ്ടാകാം, ഇല്ലാതിരിക്കാം. പക്ഷേ, ആദ്യ പരിഗണന അവന് നല്‍കണം’ ‑ശ്രീകാന്ത് പറഞ്ഞു. ഏഷ്യാകപ്പില്‍ മധ്യനിരയില്‍ കളിച്ചാണ് സഞ്ജു ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവച്ചത്. 16 ഏകദിനങ്ങളില്‍നിന്ന് 56.66 ശരാശരിയുള്ള സഞ്ജു, കൂടുതലും ബാറ്റുചെയ്തത് താഴ്ന്ന ക്രമത്തിലാണ്. നാലിനും ആറിനും ഇടയിലുള്ള സ്ഥാനങ്ങളില്‍ 11 ഇന്നിങ്‌സുകളില്‍നിന്ന് 57.83 ശരാശരിയില്‍ മൂന്ന് അര്‍ധ സെഞ്ചുറികളോടെ 347 റണ്‍സ് നേടിയിട്ടുണ്ട്. അതേസമയം ധ്രുവ് ജുറേലിന് വരാനിരിക്കുന്ന പരമ്പര, ഏകദിന ടീമിലേക്കുള്ള കന്നി അവസരമാണ്.

Exit mobile version